‘പരാതിക്കാരിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല’; അന്വേഷണത്തിന് സഹകരിക്കാൻ തയാറാണെന്ന് നിവിൻ പോളി

പീഡനപരാതി നൽകിയ യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു നടൻ നിവിൻ പോളി. ആദ്യമായാണു തനിക്കെതിരെ ഇത്തരം ആരോപണമെന്നും അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും നിവിൻ പോളി പറഞ്ഞു.

‘ആരോപണം പല രീതിയിൽ ബാധിക്കുന്നു. കുടുംബം ഉള്ളതാണ്. അതിനാൽ വസ്തുതകൾ മാധ്യമങ്ങൾ പരിശോധിക്കണം. പരാതിയിൽ പറയുന്ന കാര്യം ചെയ്തിട്ടില്ല എന്നു നൂറ് ശതമാനം ഉറപ്പുള്ളതിനാലാണു മാധ്യമങ്ങളെ കണ്ട് വിശദീകരിക്കുന്നത്. എഫ്‌ഐആർ റജിസ്റ്റർ ചെയ്തതിനാൽ നിയമ പോരാട്ടം നടത്തും. അതിനായി ഏതറ്റംവരെയും പോകും. നിരപരാധിയാണെന്നു തെളിയിക്കാൻ പരാമവധി ശ്രമിക്കും. നാളെ മറ്റുള്ളവർക്ക് എതിരെയും ആരോപണം വരും. അവർക്കുംകൂടി വേണ്ടിയാണ് ഇപ്പോൾ സംസാരിക്കുന്നത്. സത്യാവസ്ഥ തെളിയിക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് സഹകരിക്കാൻ തയാറാണ്” നിവിൻ പോളി പറഞ്ഞു.

‘എനിക്കു വേണ്ടി സംസാരിക്കാൻ ഞാൻ മാത്രമേയുള്ളൂ. സത്യം തെളിയുമ്പോഴും മാധ്യമങ്ങൾ കൂടെ നിൽക്കണം. ഒന്നരമാസം മുൻപാണ് ഊന്നുകൽ സ്റ്റേഷനിൽനിന്ന് സിഐ വിളിച്ച് പരാതിയെക്കുറിച്ചു പറയുന്നത്. പെൺകുട്ടിയെ അറിയില്ല എന്നു ഞാൻ പറഞ്ഞു. കള്ളക്കേസാണെന്നു വ്യക്തമായതായി പറഞ്ഞ് കേസ് പൊലീസ് ക്ലോസ് ആക്കി. പരാതി കൊടുക്കട്ടെ എന്നു ഞാൻ പൊലീസിനോട് ചോദിച്ചിരുന്നു. ഇത്തരം കേസുകൾ വരാറുണ്ടെന്നും അതിനെ ആ വഴിക്ക് വിടാനും പൊലീസ് പറഞ്ഞു. വക്കീലും സമാനമായ ഉപദേശമാണ് നൽകിയത്. നിയമപരമായി എല്ലാ കാര്യങ്ങളിലും സഹകരിക്കും. ഇത് മനഃപൂർവമായ ആരോപണം. ഇതിനെല്ലാം പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കുടുംബത്തെയാണ് ഇത്തരം ആരോപണങ്ങൾ കൂടുതൽ ബാധിക്കുക. കുടുംബം എന്നോടൊപ്പമാണ്. എന്റെ കുടുംബത്തിന് എന്നെ അറിയാം. വാർത്ത വന്നപ്പോൾ അമ്മയെ ആണ് വിളിച്ചത്. നീ ധൈര്യമായിരിക്കാനാണ് അമ്മ പറഞ്ഞത്’ നിവിൻ പോളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *