‘ഏതെങ്കിലും ഉദ്യോഗസ്ഥൻ ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടത് സിപിഎമ്മിനെ ബാധിക്കില്ല’; പ്രതികരിച്ച് റിയാസ്

എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി കൂടിക്കാഴ്ച നടത്തിയത് സിപിഎമ്മിനെ ബാധിക്കില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതാണ്. അതിലപ്പുറം പറയാനില്ല. ഏതെങ്കിലും ഉദ്യോഗസ്ഥൻ ആർ എസ് എസ് ജനറൽ സെക്രട്ടറിയെ കണ്ടത് സിപിഎമ്മിനെ ബാധിക്കില്ലെന്നും റിയാസ് പറഞ്ഞു.

‘ആർഎസ്എസ് വിരുദ്ധ നിലപാടാണ് സിപിഎം എന്നും സ്വീകരിച്ചിട്ടുളളത്. ആർ എസ് എസ് ആക്രമണങ്ങളിൽ 200 ലേറെ സഖാക്കളെ നമുക്ക് നഷ്ടമായിട്ടുണ്ട്. ചില കോൺഗ്രസ് നേതാക്കളാണ് സിപിഎമ്മിനെതിരെ പ്രചരണം അഴിച്ചുവിടുന്നത്. തൃശ്ശൂരിൽ ബിജെപി വിജയിച്ചതിലെ ഉത്തരവാദിത്തത്തിൽ നിന്നും തടിയൂരാനുളള കോൺഗ്രസ് നീക്കത്തിന്റെ ഭാഗമാണ് ഇപ്പോൾ ഉയർന്ന് വന്ന വിവാദങ്ങളെന്നും റിയാസ് ആരോപിച്ചു. കോൺഗ്രസാണ് എന്നും കേരളത്തിൽ ആർഎസ് എസിനൊപ്പം നിന്നിട്ടുളളത്. കോലീബീ സംഖ്യം വടകരയിലുണ്ടായത് മറക്കരുത്. കോൺഗ്രസാണ് ഇതിന് ചുക്കാൻ പിടിച്ചത്. വിവാദങ്ങളെല്ലാം പിണറായിയെ ലക്ഷ്യം വെച്ചാണ്. പാർട്ടി സമ്മേളനങ്ങൾ അലങ്കോലമാക്കലാണ് ഇതിന്റെ മറ്റൊരു ലക്ഷ്യം. ഇനി ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിവി അൻവറുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി മറുപടി നൽകിയിട്ടുണ്ട്. തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാൽ ആഭ്യന്തരവകുപ്പ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നും റിയാസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *