കുട്ടികള്ളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തുമെന്ന് ഓസ്ട്രേലിയ. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനായി കുറഞ്ഞ പ്രായ പരിധി ഏര്‍പ്പെടുത്തും. 14,15,16 എന്നീ വയസുകളിലേതെങ്കിലുമായിരിക്കും പ്രായ നിബന്ധന ഏര്‍പ്പെടുത്തുക. എന്നാല്‍ പ്രായം എങ്ങനെ കണക്കാക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന സാങ്കേതിക വിദ്യ ഉടന്‍ പരീക്ഷിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് വ്യക്തമാക്കി.
ഇത്തരത്തിൽ യുഎസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ കുട്ടികള്ളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി പ്രായപരിധി കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി കുട്ടികളെ ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പൂര്‍ണമായും ഇല്ലാതാക്കാനാണ് ഇത്തരത്തിലൊരു നിയമ നിര്‍മാണത്തിന് സർക്കാർ ആലോചിക്കുന്നത്. ഓസ്ട്രേലിയയില്‍ രക്ഷിതാക്കള്‍ നിരന്തരം തങ്ങളുടെ കുട്ടികളെ ഓണ്‍ലൈന്‍ ചതികളികുഴികളിൽ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന സാഹചര്യമുണ്ട്. അതേസമയം, 2025 മെയ് മാസത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം കൊണ്ടുവരുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ വാഗ്ദ്ധാനം.