മിൽട്ടൻ കൊടുങ്കാറ്റിൽ ഫ്ലോറിഡയിൽ മരണം 16 ആയി; മുപ്പത് ലക്ഷത്തോളം വീടുകളിൽ വൈദ്യുതിയില്ല

യുഎസിലെ മിൽട്ടൻ കൊടുങ്കാറ്റിൽ ഫ്ലോറിഡയിൽ മരണം 16 ആയി. ടാമ്പ രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ മേഖലയിലെ 6 വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. വീടുകൾ തകർന്നവർക്കും മറ്റ് നാശനഷ്ടങ്ങൾ നേരിട്ടവർക്കും സഹായം ലഭ്യമാക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു. 30 ലക്ഷത്തോളം വീടുകളിൽ വൈദ്യുതി നഷ്ടപ്പെട്ടു. ഇതിൽ 16 ലക്ഷം വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചതായാണ് വിവരം. വൈദ്യുതി പ്രതിസന്ധി വ്യാപാര സ്ഥാപനങ്ങളുടെയും ഓഫിസുകളുടെയും പ്രവർത്തനങ്ങളെ ബാധിച്ചു.

28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. 5000 കോടി ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ ഫ്ലോറിഡയിൽ മിൽട്ടൻ കൊടുങ്കാറ്റ് ദുരിതം വിതച്ച പ്രദേശങ്ങൾ സന്ദർശിക്കും. നൂറ്റാണ്ടിലെ ഭീതിയെന്നാണ് ജോ ബൈഡൻ ചുഴലിക്കാറ്റിനെ വിശേഷിപ്പിച്ചത്. ഒക്ടോബർ 10ന് പ്രാദേശിക സമയം രാത്രി എട്ടരയോടെയായിരുന്നു ചുഴലിക്കാറ്റ് ഫ്ലോറിഡയിൽ കരതൊട്ടത്. മില്‍ട്ടൻ കരതൊട്ടതിനു തൊട്ടുപിന്നാലെ ഫ്ലോറിഡയില്‍ മിന്നല്‍ പ്രളയമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *