അടുത്ത തവണ താൻ പാലക്കാട് മത്സരിക്കില്ലെന്ന് ഷാഫി പറമ്പിൽ. പാലക്കാട് തിരിച്ച് വരാൻ രാഹുല്‍ മാങ്കൂട്ടത്തിനെ നിർത്തുന്നു എന്ന ആരോപണം തെറ്റാണെന്നും ഷാഫി പറമ്പിൽ. രാഹുല്‍ മാങ്കൂട്ടത്തിൽ പാലക്കാടിൻ്റെയും ഓരോ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ചോയ്സാണ്. സരിൻ്റെ ആരോപണങ്ങൾ യുക്തിയില്ലാത്തതാണെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേര്‍ത്തു.
സരിൻ്റെ പിന്നാലെ പോകാതെ ഞങ്ങൾ ജനങ്ങൾക്കിടയിലേക്കിറങ്ങും. ഇ ശ്രീധരൻ ഇറങ്ങിയിട്ട് നടക്കാത്തത് ഇനി ബിജെപിക്ക് കഴിയില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം, പാലക്കാട്ടെ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരിൽ ഷാഫി പറമ്പിൽ എം.പിയെ വേട്ടയാടരുതെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
ഒരു നേതാവിനോടും ഇതുവരെ സീറ്റ് ചോദിച്ചിട്ടില്ല. പാര്‍ട്ടി തന്നോട് പാലക്കാട് മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതിനുസരിച്ചാണ് സ്ഥാനാര്‍ത്ഥിയാകുന്നത്. ധര്‍മ്മടത്ത് മത്സരിക്കാൻ പറഞ്ഞാല്‍ അതിനും താൻ തയ്യാറാണ്. പാര്‍ട്ടി പറയുന്ന കാര്യം അനുസരിക്കുന്ന പ്രവര്‍ത്തകനാണ് താൻ. തെരഞ്ഞെടുപ്പ് സ്ക്രീനിങ് കമ്മിറ്റിയിൽ പോലും ഷാഫി പറമ്പില്‍ ഇല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.