ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം ; ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വായുഗുണനിലവാര സൂചിക ഇന്ന് രാവിലെ രേഖപ്പെടുത്തിയത് 383. അലിപ്പൂർ, ഭവാന തുടങ്ങി പലയിടങ്ങളിലും വായുഗുണനിലവാരം 400 നും മുകളിലാണ്. മലിനീകരണം രൂക്ഷമായതോടെ ഡൽഹിയിൽ ശ്വാസകോശസംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കൂടി എന്നാണ് കണക്കുകൾ.

അതേ സമയം, ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ഡൽഹി ഒന്നാമതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഡൽഹിയിലെ പകുതിയിലധികം കുടുംബങ്ങളും വായുമലിനീകരണം കാരണം ബുദ്ധിമുട്ടുന്നുവെന്ന സർവേ റിപ്പോർട്ടും പുറത്തുവന്നു.

സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തുവിട്ട പട്ടികയിലാണ് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട ന​ഗരം ഡൽഹിയായത്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായുമലിനീകരണ തോത് കുത്തനെ കൂടിയതാണ് കാരണം. ഡൽഹി ന​ഗരത്തിലും, സമീപ മേഖലകളിലും ലോക്കൽ സർക്കിൾസ് എന്ന സംഘടന നടത്തിയ സർവേയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ.

പത്തിൽ 7 കുടുംബങ്ങളും രാജ്യതലസ്ഥാനത്ത് മലിനീകരണം കാരണം ബുദ്ധിമുട്ടുന്നുണ്ട്. 69 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും രോഗിയാണ്. 62 ശതമാനം കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും കണ്ണെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട്. 31 ശതമാനം കുടുംബങ്ങളിലും ശ്വാസ തടസ്സം, ആസ്തമ പോലുള്ള രോ​ഗങ്ങളുണ്ടെന്നും സർവേയിൽ വ്യക്തമായി. 

Leave a Reply

Your email address will not be published. Required fields are marked *