കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഫസീല എത്തിയത് ജോലിയുമായി ബന്ധപ്പെട്ട്, ശ്വാസം മുട്ടിച്ച് കൊന്നതെന്ന് സംശയം

കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. ഫസീലയുടേത് സ്വാഭാവിക മരണമല്ലെന്നും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും സൂചനയുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. യുവതിക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന യുവാവിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് ഫസീലയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. ബന്ധുക്കൾ എത്തിയ ശേഷമാണ് നടപടികൾ തുടങ്ങിയത്. ഫസീലയുടെ ഉപ്പയും സഹോദരിമാരും മോർച്ചറിയിലെത്തിയിരുന്നു. ജോലിയുമായി ബന്ധപ്പെട്ടാണ് ഫസീല കോഴിക്കോട് എത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. ഫസീലയുടെ മരണത്തിൽ അന്വേഷണം വേണമെന്നും ഫസീലയുടെ പിതാവ് മുഹമ്മദ് മാനു ആവശ്യപ്പെട്ടു.

ഇന്നലെ രാവിലെയാണ് മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശി അബ്ദുൾ സനൂഫ് എന്ന യുവാവിനൊപ്പമാണ് ഫസീല മുറിയെടുത്തത്. മുഹമ്മദ് സനൂഫ് തിങ്കളാഴ്ച രാത്രി ലോഡ്‌ജിൽ നിന്നും പോയതാണ്. പിന്നീട് ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാൾ ലോഡ്ജിൽ നൽകിയ വിലാസവും ഫോൺ നമ്പരും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. അബ്ദുൾ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാർ പാലക്കാട് ചക്കന്തറയിൽ കണ്ടെത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *