ആലപ്പുഴയിൽ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം ; ലാബുകൾക്ക് സംഭവിച്ചത് ഗുരുതര വീഴ്ച , ലൈസൻസ് റദ്ദാക്കും

ആലപ്പുഴയിൽ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ലാബുകൾക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ലാബുകളുടെ ലൈസൻസ് റദ്ദാക്കും. സ്കാനിങ്ങിൽ കുഞ്ഞിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ തിരിച്ചറിയാനായില്ല. സ്കാനിങ്ങിന് ശേഷമുള്ള വിവരങ്ങൾ ലാബ് അധികൃതർ കളഞ്ഞതായും ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ.

അതേസമയം, ആലപ്പുഴ വനിത- ശിശു ആശുപത്രിയിലെ ഡോക്ടർമാർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ധസംഘം. പൂർണ റിപ്പോർട്ട് തിങ്കളാഴ്ച മന്ത്രിക്ക് സമർപ്പിക്കും.

അന്വേഷണത്തിന് രണ്ട് സമിതികൾ വേണ്ടെന്ന തീരുമാനത്തിന് പിന്നാലെ ജില്ലാതല അന്വേഷണ സമിതി പിരിച്ചുവിട്ടിരുന്നു. ആരോഗ്യമന്ത്രി രൂപീകരിച്ച വിദഗ്ധ സമിതിക്ക് മാത്രമായിരിക്കും അന്വേഷണ ചുമതല. കേസിലെ തെളിവുകൾ ശേഖരിക്കാൻ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

സ്കാനിങ് നടന്ന ലാബുകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്കാനിങ് റിപ്പോർട്ടുകളും മറ്റ് മെഡിക്കൽ രേഖകളും ഹാജരാക്കാൻ കുട്ടിയുടെ പിതാവിന് നിർദേശം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *