എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ് ; നാല് പ്രതികളുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ നാലു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ പ്രതികളുടെ ജാമ്യാമാണ് റദ്ദാക്കിയത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് നാലുപേരും. പ്രതികൾക്ക് ജാമ്യം നൽകിയ സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് തീരുമാനം. എന്നാൽ മറ്റ് 5 പ്രതികൾക്ക് ജാമ്യം നൽകിയത് ഹൈക്കോടതി ശരിവെച്ചു. എസ്ഡിപിഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ്. ഷാനിനെ ബിജെപി, ആർഎസ്എസ് പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പ്രെസിക്യൂഷൻ കേസ്.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാന്‍ 2021 ഡിസംബര്‍ 18ന് രാത്രിയാണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. ജാമ്യം അനുവദിച്ചത് ചട്ട വിരുദ്ധമാണെന്നും കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷകര്‍ക്ക് വീഴ്ച്ച ഉണ്ടായെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പി പി ഹാരിസ് വാദിച്ചു.

2021 ഫെബ്രുവരിയില്‍ വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുവിനെ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടി കൊന്നിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഡിസംബറില്‍ ഷാനിനെ കൊന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *