വിവാദ പ്രസംഗത്തിൽ മാപ്പ് പറഞ്ഞില്ല ; അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ തുടർനടപടിക്ക് സുപ്രീംകോടതി

വിഎച്ച്പി പരിപാടിയിലെ വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ തുടർ നടപടിയുമായി സുപ്രീംകോടതി. ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ അന്വേഷണത്തിന് സാധ്യത. ഹൈക്കോടതി ചീഫ് ജസ്റ്റിസിൽ നിന്ന് റിപ്പോർട്ട് തേടി. മാപ്പു പറയാൻ ജഡ്ജി തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം.ഇന്ത്യയിൽ ഭൂരിപക്ഷ സമുദായത്തിന്‍റെ താൽപര്യമാണ് നടപ്പാകേണ്ടതെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ജഡ്ജിയുടെ പ്രസംഗത്തിലെ വിവാദ ഭാഗം. വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ സുപ്രീംകോടതി കൊളീജീയം താക്കീത് ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ കൊളീജിയം ജസ്റ്റിസ് ശേഖർകുമാർ യാദവ് നൽകിയ വിശദീകരണം സ്വീകരിച്ചിട്ടില്ലെന്നായിരുന്നു വിവരം.

സംഭവത്തിൽ സ്വമേധയാ ആയിരുന്നു സുപ്രീംകോടതി ഇടപെട്ടത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അലഹബാദ് ഹൈക്കോടതിയോട് വിശദാംശം തേടിയെന്ന് സുപ്രീം കോടതി പി ആർ ഒ വാർത്താകുറിപ്പിറക്കുകയും ചെയ്തു. ജസ്റ്റിസ് ശേഖർ കുമാർ യാദവിന് എതിരെ ആഭ്യന്തര അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് ക്യാമ്പയ്‌യൻ ഫോർ ജുഡീഷ്യൽ അകൗണ്ടാബലിറ്റി ആൻഡ് റിഫോംസ് എന്ന സംഘടന ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും മുസ്‌ലിം ലീഗ് എംപിമാർ പരാതി നൽകുകയും ചെയ്തിരുന്നു.

ജസ്റ്റിസ് ശേഖർ കുമാർ യാദവിനെ ഇംപീച്ച്ചെയ്യണമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ അധ്യക്ഷനും രാജ്യസഭാ അംഗവും ആയ കപിൽ സിബൽ ആവശ്യപ്പെട്ടു. പ്രസംഗത്തിൽ ഉടനീളം കടുത്ത ന്യൂനപക്ഷ വിരുദ്ധപരാമർശങ്ങൾ ആണ് ജസ്റ്റിസ് ശേഖർ കുമാർ യാദവ് നടത്തിയത്. രണ്ടു വഴികളാണ് സുപ്രീംകോടതിക്ക് ഈ കേസിലുള്ളത്. ഒന്ന് ജഡ്ഡിയെ ഇംപീച്ച് ചെയ്യാനുള്ള ശുപാർശ സുപ്രീംകോടതിക്ക് രാഷ്ട്രപതിക്ക് കൈമാറാം. എന്നാൽ ഇതിന് പാർലമെൻറിന്‍റെ അനുമതി വേണം. അല്ലെങ്കിൽ താത്കാലികമായി കേസുകൾ കേൾക്കുന്നതിൽ നിന്ന് ജഡ്ജിയെ മാറ്റി നിറുത്താനും സുപ്രീംകോടതിക്ക് കഴിയും.  

Leave a Reply

Your email address will not be published. Required fields are marked *