ബോബി ചെമ്മണ്ണൂരിന്റെ യൂട്യൂബ് വീഡിയോകൾ പരിശോധിക്കും; ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പൊലീസ്

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈം​ഗികാധിക്ഷേപ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും പരിശോധിച്ച് വരികയാണ് സെൻട്രൽ പൊലീസ്. നിലവിൽ ഭാരതീയ ന്യായ സംഹിതത 75, ഐടി ആക്ട് 67 എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, ബോബി ചെമ്മണ്ണൂർ നടത്തിയ മറ്റ് അശ്ലീല പരാമർശങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. സമൂഹ മാദ്ധ്യമങ്ങൾ വഴി നടത്തിയ അശ്ലീല പരാമർശ വീഡിയോകൾ ജാമ്യത്തെ എതിർത്ത് കോടതിയിൽ ഹാജരാക്കും. യൂട്യൂബ് ചാനലുകളിലടക്കം ബോബി ചെമ്മണ്ണൂരിന്റെ വീഡിയോകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു.

ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പതിനാലുദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. മുതിർന്ന അഭിഭാഷകനായ ബി രാമൻ പിളളയാണ് ബോബിക്കായി കോടതിയിൽ ഹാജരായത്. ബോബി ചെയ്തത് ഗൗരവമേറിയ തെറ്റാണെന്നായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

ഇപ്പോൾ ജാമ്യം നൽകിയാൽ അത് ഇത്തരം കുറ്റങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതുപോലെയാകും. പ്രതി നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിന് തെളിവുണ്ട്. മോശം പെരുമാറ്റത്തോടുള്ള എതിർപ്പ് ഹണി റോസ് കൃത്യമായി അറിയിച്ചിരുന്നു. ദുരുദ്ദ്യേശ്യത്തോടെ തന്നെയാണ് ബോബി കയ്യിൽ പിടിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ തനിക്കെതിരെ വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും നടി പരാതിയിൽ പറഞ്ഞതുപോലെ സ്പർശിച്ചിട്ടില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞു.

സമൂഹ മാദ്ധ്യമങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കുന്നയാളാണ് പരാതിക്കാരി. അതുകൊണ്ടു തന്നെ ജുവലറിയുടെ പബ്ലിസിറ്റിക്കു വേണ്ടിയാണു നടിയെ കൊണ്ടുവന്നത്. ഉദ്ഘാടന ചടങ്ങിനിടയിൽ പറഞ്ഞ കാര്യങ്ങൾ തെറ്റായ രീതിയിൽ മനസിലാക്കുകയായിരുന്നു എന്നും ബോബിയുടെ അഭിഭാഷകൻ വാദിച്ചു. മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കോടതിൽവച്ച് ബോബി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *