നിലമ്പൂരിൽ മത്സരിക്കില്ല; ഉപ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം: പിവി അൻവർ

യുഡിഎഫിന് നിരപാധിക പിന്തുണ പ്രഖ്യാപിച്ച് രാജിവെച്ച നിലമ്പൂർ എംഎൽഎ പിവി അൻവർ. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ സ്ഥാനാർത്ഥിയാകാനില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ വാർത്താ സമ്മേളത്തിൽ പ്രഖ്യാപിച്ചു.

ഉപ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണം. മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളെ യുഡിഎഫ് സ്ഥാനാർത്ഥി ആക്കണം. പ്രദേശത്ത് ഏറ്റവും പ്രശ്‌നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും വിഎസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.  

കോൺഗ്രസിന്റ പ്രധാന ഉപാധിക്ക് വഴങ്ങിയ അൻവർ, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ അഴിമതി ആരോപണത്തിൽ മാപ്പ് പറഞ്ഞു. നിയമ സഭയിൽ വിഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നിൽ പി ശശിയാണെന്ന് അൻവർ വെളിപ്പെടുത്തി. സഭയിൽ താൻ തന്നെ അഴിമതിയാരോപണം ഉന്നയിക്കണമെന്ന് ശശി ആവശ്യപ്പെട്ടു. വിഷയം ശരിയല്ലേ എന്ന് ചോദിച്ചപ്പോൾ പൂർണ്ണമായും ശരിയെന്നായിരുന്നു മറുപടി ലഭിച്ചത്. പ്രതിപക്ഷ നേതാവ് മാപ്പ് സീകരിക്കണം. തന്നെ കോൺഗ്രസിന്റ ശത്രു ആക്കാൻ ഗൂഢാലോചന ഉണ്ടായെന്നും അൻവർ ആരോപിച്ചു.

കേരളത്തിലെ പിണറായിസത്തിനെതിരെയും ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയും പോരാടുമെന്ന് പിവി അൻവർ വാർത്താ സമ്മേളത്തിൽ പ്രഖ്യാപിച്ചു. എംഎൽഎ സ്ഥാനം രാജി വെക്കാനുളള നിർദേശം മുന്നോട്ട് വെച്ചത് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയാണ്. രാജി വെക്കാൻ ഉദ്ദേശിച്ചല്ല കൊൽക്കത്തയിൽ പോയത്. തൃണമൂൽ കോൺഗ്രസ് നേതാക്കളെ കണ്ടു. വീഡിയോ കോൺഫറെൻസിൽ മമതയുമായി സംസാരിച്ചു. മമത ബാനർജിയാണ് രാജിവെക്കാൻ നിർദ്ദേശിച്ചത്. രാജി വെക്കുന്ന കാര്യം നേരത്തെ സ്പീക്കറെ ഇ മെയിൽ മുഖേന അറിയിച്ചിരുന്നു.  

കേരളം നേരിടുന്ന പ്രധാന പ്രശ്നം വന്യ ജീവി ആക്രമണങ്ങളാണ്. ഇതിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കണമെന്ന് മമത ബാനർജിയോട് ആവശ്യപ്പെട്ടു. പാർട്ടിയുമായി സഹകരിച്ചു പോയാൽ ദേശീയ തലത്തിൽ പ്രശ്‌നം ഉന്നയിക്കാമെന്നു മമത എനിക്ക് ഉറപ്പ് നൽകി. ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടി പോരാട്ടം. ആദ്യ ഘട്ടം  പോരാട്ടം  എംആർ അജിത് കുമാർ അടക്കമുള്ളവർക്ക് എതിരെയായിരുന്നു. ഇത് പോരാട്ടത്തിന്റ അടുത്ത ഘട്ടമാണ്. ആദ്യം മുഖ്യമന്ത്രിക്ക് എതിരെ ഒന്നും പറഞ്ഞിരുന്നില്ല. മുഖ്യമന്ത്രി തന്നെ തള്ളിപറഞ്ഞതോടെയാണ് എല്ലാത്തിനും പിന്നിൽ മുഖ്യമന്ത്രി തന്നെയാണെന്ന് തിരിച്ചറിഞ്ഞത്. താൻ ഒരുപാട് പാപ ഭാരങ്ങൾ ചുമന്ന ആളാണ് ഞാനെന്നും അൻവർ പറഞ്ഞു.  

നിലമ്പൂരിൽ ആര്യാടൻ ഷൌക്കത്തിനെ പിന്തുണക്കില്ലെന്ന സൂചനയാണ് അൻവർ നൽകുന്നത്. ആര്യാടൻ ഷൌക്കത്ത് ആരാണ് എന്നായിരുന്നു ചോദ്യം. ആര്യാടൻ മുഹമ്മദിന്റെ മകനല്ലേ. സിനിമ എടുക്കുന്ന ആൾ അല്ലെ. അദ്ദേഹം നാട്ടിൽ ഉണ്ടോ എന്നും അൻവർ പരിഹസിച്ചു.  ഷൌക്കത്ത് മത്സരിച്ചാൽ പിന്തുണ നൽകൽ പ്രയാസമാണ്. ജയിക്കുന്നതും പ്രയാസമാണെന്നും അൻവർ പറഞ്ഞു.  

Leave a Reply

Your email address will not be published. Required fields are marked *