മുഡ ഭൂമി അഴിമതി കേസ് ; അന്വേഷണ റിപ്പോർട്ട് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച് ലോകായുക്ത

മുഡ ഭൂമി അഴിമതിക്കേസിലെ അന്വേഷണ റിപ്പോർട്ട് കർണാടക ഹൈക്കോടതിയുടെ ധർവാഡ് ബെഞ്ചിന് സമർപ്പിച്ച് ലോകായുക്ത. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തക്ക് ജനുവരി 28 വരെയാണ് ഹൈക്കോടതി സമയം നൽകിയിരുന്നത്. അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരം 25 പേരുടെ മൊഴികൾ രേഖപ്പെടുത്തിയാണ് സമ​ഗ്രമായ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. വിജയന​ഗരയിലെ 14 പ്ലോട്ടുകളും മൈസൂരിലെ കേസരെ വില്ലേജിലെ 3.16 എക്കർ ഭൂമിയും ഉൾപ്പെട്ട സൈറ്റ് അലോട്ട്മെന്റിലെ ക്രമക്കേടുകൾ വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്.

മുഡ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാം പ്രതിയും ഭാര്യ ബി.എം. പാർവ്വതി, സഹോദരൻ ബി.എം. മല്ലികാർജുന സ്വാമി, വിവാദ ഭൂമിയുടെ മുൻ ഉടമ ജെ.ദേവരാജു എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും പ്രതികളാണ്. 1994 മുതൽ 2024 വരെയുള്ള എല്ലാ പ്രവർത്തനങ്ങളും അടങ്ങിയ അന്വേഷണത്തിൽ ഓഡിയോ-വീഡിയോ റെക്കോഡുകൾ, ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ടുകൾ, ഹാർഡ് ഡിസ്കുകൾ, സി‍ഡികൾ, പെൻ ഡ്രൈവുകൾ എന്നീ തെളിവുകളും ആർ.ടി.സി റെക്കോഡുകളും ഭൂമി പരിവർത്തനത്തിന്റെയും ഉടമസ്ഥാവകാശ കൈമാറ്റത്തിന്റെയും രേഖകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കേസിൽ മുൻ കമ്മീഷണർമാർ, ചെയർപെഴ്സൺമാർ, എൻജിനീയർമാർ, ന​ഗരാസൂത്രകർ, എംഎൽഎമാർ, എംഎൽസിമാർ, അന്നത്തെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ എന്നിവർക്കെതിരെ അധികാര ദുർവിനിയോ​ഗവും ഭൂമി, സ്ഥല അനുമതിയിൽ നടത്തിയ ക്രമക്കേടുകളും ആരോപിച്ചിട്ടുണ്ട്. കേസിലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പങ്ക് തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനിക്കും. മുഡ ഭൂമി അനുവദിച്ചതിലെ ക്രമക്കേടുകൾ പുറത്തുവന്നപ്പോൾ ബിജെപിയും ജനതാദളും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ സിദ്ധരാമയ്യയുടെ രാജി പ്രതിപക്ഷം ആവശ്യപ്പെടുകയും ലോകായുക്തയുടെ അന്വേഷണത്തെ വിമർശിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *