കാലിക്കറ്റ് സർവകലാശാല ഡി-സോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷം; കൂടുതൽ നടപടിയുമായി പൊലീസ്, മൂന്ന് കെ.എസ്.യു നേതാക്കൾ അറസ്റ്റിൽ

കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ കലോത്സവ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ്, സംസ്ഥാന ട്രഷറർ സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്. എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ ഇന്നലെ ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിരുന്നു. ആലുവയിൽ നിന്നാണ് മാള പൊലീസ് ഇവരെ പിടികൂടിയത്.

ഇന്നലെ സംഘർഷത്തിൽ കേരളവർമ കോളജിലെ എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറി ആഷിഖിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അവിടെയെത്തി ആഷിഖിന്‍റെ മൊഴിയെടുത്ത ശേഷമാണ് കെഎസ്‍യു നേതാക്കളെ അറസ്റ്റ് ചെയ്തത്.

അതേസമയം ആക്രമണം തുടങ്ങിവച്ചത് എസ്എഫ്ഐക്കാരാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർ പേഴ്സൺ പറഞ്ഞു. സ്കിറ്റ് മത്സരം തീർന്നതിനു പിന്നാലെ സ്റ്റേജ് കയ്യേറി എസ്എഫ്ഐക്കാർ അക്രമം അഴിച്ചുവിട്ടു. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് കെഎസ്‍യുക്കാർ അക്രമം നടത്തുന്ന ദൃശ്യങ്ങൾ മാത്രമാണ്. എസ്എഫ്ഐക്കാർ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ല. കലോത്സവം അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു എസ്എഫ്ഐയുടെ അക്രമമെന്നും ചെയർ പേഴ്സൺ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *