2ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുൻ ടെലികോം മന്ത്രി എ രാജ, ഡിഎംകെ നേതാവ് കനിമൊഴി എന്നിവർക്ക് തിരിച്ചടി. കേസില്‍ ഇരുവരേയും വിചാരണക്കോടതി കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്തുള്ള സിബിഐയുടെ അപ്പീൽ ഡൽഹി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസില്‍ പ്രതികളായ യുപിഎ കാലത്തെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും ഹർജിയില്‍ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. 2017 ഡിസംബറിലാണ് പ്രത്യേക കോടതി എ രാജയെയും കനിമൊഴിയെയും ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കി വിധി പറഞ്ഞത്. ഇതിനെതിരെ 2018ല്‍ തന്നെ സിബിഐ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ നിലനില്‍ക്കുമെന്ന് ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ പറഞ്ഞു. വിശദമായ പരിശോധന ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. മെയ് 28ന് അപ്പീലില്‍ കോടതി വാദം കേള്‍ക്കും.
2ജി സ്പെക്ട്രം അഴിമതി കേസ് ; എ രാജയ്ക്കും കനിമൊഴിക്കും തിരിച്ചടി , അപ്പീൽ നിലനിൽക്കുമെന്ന് കോടതി
