നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പൊലീസ് ജാഗ്രത പുലർത്തിയില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ, വിശദമായ അന്വേഷണം വേണം

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരാർകാവിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പൊലീസിനെ രൂക്ഷമായി വിമർശിച്ച് കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ. ഉത്സവത്തിൻറെ കാര്യത്തിൽ പൊലീസ് ജാഗ്രത പുലർത്തിയില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ കുറ്റപ്പെടുത്തി. നീലേശ്വരത്ത് നിന്നുള്ളത് ഞെട്ടിക്കുന്ന വാർത്തായാണ്. വെടിക്കെട്ട് അപകടത്തിൽ 154 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

വടക്കേ മലബാറിലെ ജനങ്ങളുടെ ആചാരത്തിൻറെ ഭാഗമായ തെയ്യം ഉത്സവം പതിവാണ്. എല്ലാ വീട്ടിലെയും അംഗങ്ങൾ ഉത്സവത്തിൽ പങ്കെടുക്കാറുണ്ടെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എ.എൻ.ഐയോട് വ്യക്തമാക്കി. കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ തെയ്യംകെട്ട് മഹോത്സവത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ച് വൻ സ്‌ഫോടനം നടന്നത്. അപകടത്തിൽ 150ലേറെ പേർക്ക് പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. നിലവിൽ 97 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

തിങ്കളാഴ്ച അർധരാത്രി 12 മണിയോടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്. വെടി പൊട്ടിക്കുന്നതിനിടെ വെടിക്കെട്ട് പുരയിൽ തീപ്പൊരി വീണാണ് സ്‌ഫോടനമെന്ന് പ്രാഥമിക വിവരം. തെയ്യം കാണാൻ മുമ്പിൽ നിന്നിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കുണ്ട്. അപകടത്തെ തുടർന്ന് പരിഭ്രാന്തരായ ജനക്കൂട്ടം ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണും പലർക്കും പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *