ഖത്തറിൽ പൊതുസ്വകാര്യ മേഖലയിലെ സ്കൂളുകൾക്കും ജോലിക്കാർക്കും പ്രവർത്തന സമയം പുനക്രമീകരിച്ചു

Update: 2022-10-06 14:50 GMT


ഖത്തറിൽ പൊതു, സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവംബറിലെ പ്രവർത്തനസമയം പുനഃക്രമീകരിച്ചു. ഫിഫ ലോകകപ്പ് സമയത്ത് ഖത്തറിലെ സർക്കാർ മേഖലയിലെ 80% ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാം. ജോലി സമയം രാവിലെ 7.00 മുതൽ 11.00 വരെ മാത്രമാണ്. സ്വകാര്യ മേഖലയുടെ ജോലി സമയം സാധാരണ പോലെ തുടരും. മന്ത്രിസഭാ യോഗത്തിന്റേതാണു പ്രഖ്യാപനം.

അതേസമയം  സ്കൂൾ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നവംബർ 1 മുതൽ 17 വരെയുള്ള ദിവസങ്ങളിലെ പ്രവർത്തനസമയത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തിയത്. ഇക്കാലയളവിൽ രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയായിരിക്കും സ്‌കൂളുകൾ പ്രവർത്തിക്കുക.  ലോകകപ്പിന് മുൻപും അതിനു ശേഷവും സ്വകാര്യ നഴ്സറികളിലെയും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിലെയും ജീവനക്കാർ, വിദ്യാർഥികൾ, കുട്ടികൾ എന്നിവരുടെ പ്രവർത്തന സമയം സാധാരണപോലെ തന്നെ തുടരും.

ഫിഫ ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായാണു നവംബർ 1 മുതൽ ഡിസംബർ 19 വരെ സർക്കാർ മേഖലയിലെ ജോലി സമയത്തിൽ മാറ്റം വരുത്തിയത്. അതേസമയം, സുരക്ഷ, സൈന്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് പുതിയ വ്യവസ്ഥ ബാധകമല്ല. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു സാധാരണ പോലെ ജോലി ചെയ്യാം

Similar News