ബഹ്റൈനിലെ പഴയ സൂഖിലുണ്ടായ തീപിടുത്തം ; വ്യാപിരികളും തൊഴിലാളികളും ആശങ്കയിൽ

Update: 2024-06-21 08:55 GMT

രാജ്യത്തിന്റെ തലസ്‌ഥാനമായ മനാമയിലെ പഴയ സൂഖിനെ ചാമ്പലാക്കിയ അഗ്നിബാധ ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോഴും അതുണ്ടാക്കിയ ആഘാതത്തിന്റെ കനൽ ഇപ്പോഴും അവിടത്തെ വ്യാപാരികളുടെയും ജീവനക്കാരുടെയും മനസിൽ നിന്ന് കെട്ടടങ്ങിയിട്ടില്ല. തങ്ങൾ ഏറെക്കാലം അധ്വാനിച്ച് പടുത്തുയർത്തിയ സൂഖ് ഇപ്പോൾ ഒരു ചാരമായി മുന്നിൽ നിൽക്കുമ്പോൾ തങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന്റെ ഭാവിയെക്കുറിച്ചോർത്ത് കടകളിലുണ്ടായിരുന്ന തൊഴിലാളികൾ ഇപ്പോഴും ആശങ്കയുടെ നിഴലിൽ ഒരെത്തും പിടിയും കിട്ടാതെ പകച്ചിരിക്കുകയാണ്.

മുഴുവനും കത്തിച്ചാമ്പലായ കടകൾ മുതൽ അഗ്നിബാധയുടെ പുകയേറ്റ് നശിച്ച ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധിക്കാത്തവരും അഗ്നിശമന പ്രവർത്തനങ്ങൾ നടന്നപ്പോൾ വെള്ളം കൊണ്ട് നശിച്ചുപോയ സാധന സാമഗ്രികൾ വരെ ഉള്ളവരും ഈ സംഭവത്തിന്റെ ഇരകളാണ്. തീപിടിത്തം നടന്ന ശേഷം മുതൽ സന്നദ്ധ പ്രവർത്തകരുടെ തണലിൽ മാത്രം ജീവിക്കുന്ന നിരവധി തൊഴിലാളികളാണ് ഇവിടെ കഴിയുന്നത്.

സൂഖിലെ തീപിടിത്തത്തിൽ എല്ലാം നഷ്ടമായ ഇരകളുടെ കണക്കെടുപ്പ് നടത്താനും അധികൃതർക്ക് മുന്നിൽ ഇന്ത്യൻ എംബസി വഴി ബോധ്യപ്പെടുത്താനും അർഹമായ നഷ്ടപരിഹാരം അനുവദിച്ചു കിട്ടാനും മലയാളി സംഘടനകളുടെയും മലയാളി സാമൂഹ്യ പ്രവർത്തകരുടെയും ആഭിമുഖ്യത്തിൽ തീവ്ര ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മനാമ കെസിറ്റി സെന്ററിൽ ഇത് സംബന്ധിച്ച് എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാനും ആവശ്യമായ ഇടപെടലുകൾ നടത്തുവാനും സാമൂഹ്യ പ്രവർത്തകർ യോഗം ചേരുകയുണ്ടായി. അതിൽ ഇരകളായ നിരവധി പേരാണ് തങ്ങളുടെ നഷ്ടക്കണക്കുകൾ അവതരിപ്പിച്ചത്.

Tags:    

Similar News