പശ്ചിമഘട്ടത്തിലെ ചെങ്കോട്ടവിടവ് താണ്ടിയെത്തിയ കല്ലാർ പിലിഗിരിയൻ തവളകളെ റാന്നി വനമേഖലയിൽ കണ്ടെത്തി. ഭൂമിശാസ്ത്രപരമായ പ്രത്യേകകൊണ്ട് പശ്ചിമഘട്ടത്തിന് വടക്കായ പിലിഗിരിയൻ തവളകളെ കാണാനാകില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇവയെ റാന്നിയിൽ കണ്ടെത്തിയതോടെ ചെങ്കോട്ട, പാലക്കാട്, ഗോവ എന്നിവിടങ്ങളിൽ പശ്ചിമഘട്ടത്തിനുള്ള വിടവ് സാധാരണജീവികളുടെ സഞ്ചാരത്തെയും പ്രജനനത്തെയും ബാധിക്കുന്നുവെന്ന ധാരണ മാറുകയാണ്.
രൂപശാസ്ത്രപരമായും ഡി.എൻ.എ. വിശകലനത്തിലൂടെയുമാണ് ഇവ കല്ലാർ പിലിഗിരിയൻ തവളകളാണെന്ന് ഉറപ്പിച്ചത്. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ വടശ്ശേരിക്കര, കണമല, ഗുഡ്രിക്കൽ റേഞ്ചിലെ നാറാണംതോട്, നിലയ്ക്കൽ പ്രദേശങ്ങളിൽനിന്നാണ് ഇവയെ കണ്ടെത്തിയത്. വെള്ളച്ചാട്ടങ്ങൾക്കും അരുവികൾക്കും സമീപത്തെ നനവുള്ള ചെറുകല്ലുകളിലാണ് ഇവയെ സാധാരണ കാണാറുള്ളത്.
ഇണയെ ആകർഷിക്കാനും മറ്റും നൃത്തച്ചുവടുകൾ പോലെ പിൻകാലുകൾ ചലിപ്പിക്കുന്നതിനാൽ ഡാൻസിഗ് ഫ്രോഗ് എന്നും ഇവ അറിയപ്പെടുന്നു. ചെറുപ്രാണികളാണ് ഇവയുടെ ആഹാരം. 2022-ലെ ലോക ഉഭയജീവി കണക്കെടുപ്പിൽ വംശനാശഭീഷണി നേരിടുന്ന തവളവർഗത്തിലെ അഞ്ചാമത്തെ ജനുസ്സാണ് കല്ലാർ പിലിഗിരിയൻ. തിരുവനന്തപുരം ജില്ലയിലെ കല്ലാർ മേഖലയിൽ 1942-ലാണ് കല്ലാർ പിലിഗിരിയനെന്നും കല്ലാർ ടോറന്റ് എന്നും വിളിക്കുന്ന തവളയെ ആദ്യം കണ്ടെത്തിയത്. കോട്ടയം ബി.സി.എം. കോളേജ് സുവോളജി വിഭാഗം മേധാവി പ്രിയാ തോമസ്, മൂവാറ്റുപുഴ നിർമലാ കോളേജ് സുവോളജി അധ്യാപകൻ ഡോ. ജിജി കെ. ജോസഫ്, കേരള സർവകലാശാലയിലെ ഗവേഷണസംഘത്തിലെ ഡോ. സുജിത് പി. ഗോപാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.