‘എച്ച്എംപിവിയെ നേരിടാൻ രാജ്യം സുസജ്ജം’; നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്ന രാജ്യത്തുൾപ്പെടെ ആ​ഗോള വ്യാപകമായി പടർന്നു കൊണ്ടിരിക്കുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി)യെ നേരിടാൻ രാജ്യം സുസജ്ജമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐഎംസിആർ). രോഗബാധിതരായ ശിശുക്കൾക്കോ കുടുംബാം​ഗങ്ങൾക്കോ സമീപകാലത്തായി അന്താരാഷ്ട്ര യാത്രാ ചരിത്രമില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്  അറിയിച്ചു. 

കൂടാതെ ഐസിഎംആറിൽ നിന്നും ഇൻ്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിൽ (ഐഡിഎസ്പി) നിന്നും ലഭിക്കുന്ന നിലവിലെ വിവരമനുസരിച്ച് രാജ്യത്ത് ഇൻഫ്ലുവൻസ, കടുത്ത ശ്വാസകോശ സംബന്ധമായ രോ​ഗങ്ങൾ (Severe Acute Respiratory Illness (SARI)) എന്നിവയിലൊന്നും അസാധാരണമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഐസിഎംആർ പ്രസ്താവനയിലൂടെ പറഞ്ഞു. 

രണ്ട് എച്ച്എംപിവി രണ്ട് കേസുകൾ ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഐസിഎംആറിൻ്റെ പ്രസ്താവന. യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനും 3 മാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് കുട്ടികളും ബ്രോങ്കോപ്നിമോണിയ ബാധിച്ചാണ് ആശുപത്രിയിൽ അഡ്മിറ്റായത്. 3 മാസം പ്രായമുള്ള കുഞ്ഞിനെ നിലവിൽ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. 

എച്ച് എം പി വിയുടെ പ്രധാന ലക്ഷണങ്ങൾ 

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് എച്ച്എംപിവി . ഇത് എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ ബാധിക്കുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.

ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി ) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്.  ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ തൊണ്ടവേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. 

ചില കേസുകളിൽ, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ ന്യുമോണിയ പോലുള്ള സങ്കീർണതകളിലേക്ക് നയിച്ചേക്കാം. എച്ച്എംപിവിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണയായി മൂന്ന് മുതൽ ആറ് ദിവസം വരെയാണ്.

കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ 10% മുതൽ 12% വരെ എച്ച്എംപിവി  മൂലമാണ് ഉണ്ടാകുന്നതെന്ന് ഗവേഷകർ പറയുന്നു.  5% മുതൽ 16% വരെ കുട്ടികളിൽ ന്യുമോണിയ പോലുള്ള താഴ്ന്ന ശ്വാസകോശ ലഘുലേഖ അണുബാധ ഉണ്ടാകാം. എച്ച്എംപിവി  ഉള്ളവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ വൈറസ് ബാധിച്ച വസ്തുക്കളിൽ സ്പർശിക്കുന്നതിലൂടെയോ രോ​ഗം പടരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *