17 വർഷമായി കേരള പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയെ പൊക്കി സൗദി പോലീസ്

Update: 2023-02-25 12:57 GMT

കൊലപാതക കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 17 വർഷമായി കേരള പോലീസ് തിരയുന്ന പ്രതിയെ പിടിക്കൂടി സൗദി പോലീസ്. സൗദി ഇന്റർ പോളുമായി സഹകരിച്ചാണ് പ്രതിയെ പിടിക്കൂടിയിരിക്കുന്നത്. വയനാട് ജംഗിൾ പാർക്ക് റിസോർട്ട് ഉടമ അബ്ദുൽ കരീമിനെ വധിച്ച മുഹമ്മദ് ഹനിഫയെയാണ് സൗദി പോലീസ് പിടിച്ചിരിക്കുന്നത്.

2006 ൽ ആയിരുന്നു സംഭവം നടന്നത്. താമരശ്ശേരി ചുരത്തിലൂടെ യാത്ര ചെയ്യുകയായിരുന്ന അബ്ദുൽ കരീമിനെ ആണ് കൊലപ്പെടുത്തിയത്. ക്വട്ടേഷൻ സംഘം ആണ് കൊലപ്പെടുത്തിയത്. തിരുവനന്തപുരം സ്വദേശി ബാബു വർഗീസ് ആണ് കേസിലെ ഒന്നാം പ്രതി ആയിരുന്നത്. ജംഗിൾ പാർക്ക് റിസോർട്ട് രണ്ട് വർഷത്തേക്ക് അബുദുർ കരീമിന്റെ കൈവശത്ത് നിന്നും ഇദ്ദേഹം ലീസിനെടുത്തിരുന്നു. ഈ കരാറിൽ കൃത്രിമത്വം കാട്ടിയതിനെ തുടർന്ന് കരീം കേസ് ഫയൽ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കം ആണ് കൊലപാതകത്തിൽ എത്തിച്ചത്.

വയനാട്ടിൽ അഭിഭാഷകനെ കണ്ട് തിരിച്ചു വരുമ്പോൾ ആണ് ഇയാളെ സംഘം ആക്രമിക്കുന്നത്. താമരശ്ശേരി ചുരത്തിലെ പതിനൊന്നാം വളവിൽ റബ്ബർ എസ്റ്റേറ്റിന് സമീപത്ത് വെച്ചാണ് സംഘം ഇദ്ദേഹത്തെ ആക്രമിക്കുന്നത്. അബ്ദുൽ കരീം സഞ്ചരിച്ച കാർ പ്രതികൾ തടഞ്ഞു. മാരകായുധങ്ങൾ കൊണ്ട് അബ്ദുൽ കരീമിനെ മർദ്ദിച്ചു കൊലപ്പെടുത്തി. കരീമിന്റെ കാർ ഡ്രൈവറായിരുന്ന കോഴിക്കോട് സ്വദേശി ശിവനെയും സംഘം മർദ്ദിച്ചു. രണ്ട് പേരും കൊല്ലപ്പെട്ടന്ന ധാരണയിൽ ഇവരെ കൊക്കയിലേക്ക് തള്ളിയിട്ടു. എന്നാൽ ഡ്രൈഡവർ ശിവൻ രക്ഷപ്പെട്ടു. ഇതാണ് കേസിന്റെ വഴിതിരിവിന് കാരണമായി.

കഴിഞ്ഞ നവംബറിലാണ് പ്രതിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. പ്രതി സൗദിയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. പ്രതിയെ കേരളത്തിലേക്ക് കൊണ്ടുപോകാൻ കേരള പൊലിസ് ഉദ്യോഗസ്ഥർ ഉടൻ സൗദിയിൽ എത്തും എന്നാണ് ലഭിക്കുന്ന വിവരം.

Similar News