ഹജ്ജ് സേവനത്തിലെ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

Update: 2024-02-19 05:43 GMT

ഹജ്ജ് സേവനത്തിൽ തീർഥാടകന് വീഴ്ച നേരിട്ടാൽ നഷ്ടപരിഹാരം നൽകുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ആഭ്യന്തര തീർഥാടകർക്കാണ് നഷ്ടപരിഹാരത്തിന് അർഹതയുണ്ടായിരിക്കുക. ഈ വർഷത്തെ ഹജ്ജ് മുതൽ നഷ്ടപരിഹാര സേവനം ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഈ വർഷത്തെ ഹജ്ജിനെത്തുന്ന ആഭ്യന്തര തീർഥാടർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് വേളയിൽ നേരിടുന്ന വീഴ്ചകൾക്ക് പകരമായാണ് നഷ്ടപരിഹാരം ലഭ്യമാക്കുക. പുണ്യസ്ഥലങ്ങളിൽ താമസസൗകര്യം ഒരുക്കുന്നതിൽ വീഴ്ചകൾ നേരിട്ടാൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഹജ്ജ് സേവനഭാഗത്തുനിന്നും നഷ്ടപരിഹാരം നൽകും. മക്കയിലും വിശുദ്ധ സ്ഥലങ്ങളിലും എത്തിയ ശേഷം താമസ സൗകര്യം ലഭിക്കുന്നതിന് രണ്ട് മണിക്കൂറിൽ കൂടുതൽ വൈകിയാൽ തീർഥാടകൻ പാക്കേജിന്റെ പത്ത് ശതമാനം നഷ്ടപരിഹാരമായി നൽകും. ഇതിനായി അധികാരികൾക്ക് നേരിട്ട് പരാതി സമർപ്പിക്കണം.

വീഴ്ച ആവർത്തിച്ചാൽ നഷ്ടപരിഹാരത്തുക 15 ശതമാനമായി ഉയരും. സേവനം ലഭ്യമാക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടാൽ മന്ത്രാലയത്തിന്റ മേൽനോട്ടത്തിൽ പ്രത്യേക ഭവനം ഒരുക്കി നൽകുമെന്നും മന്ത്രാലയം വിശദീകരിച്ചു. കരാർ വ്യവസ്ഥകൾക്ക് വിരുദ്ധമായുള്ള താമസസൗകര്യമാണ് ലഭിക്കുന്നതെങ്കിൽ പരാതിപ്പെടുവാനും സേവനദാതാവ് രണ്ട് മണക്കൂറിനുള്ളിൽ അവ ശരിയാക്കി നൽകുകയും കാലതാമസത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ഘട്ടത്തിൽ പാക്കേജിന്റെ അഞ്ച് ശതമാനം വരെയാണ് നഷ്ടപരിഹാരത്തുക ലഭിക്കുക.

Tags:    

Similar News