സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ സിറിയ സന്ദർശിച്ചു. ലബനാൻ സന്ദർശനം പൂർത്തിയാക്കി മണിക്കൂറുകൾക്കുശേഷമാണ് ദമാസ്കസിലേക്ക് തിരിച്ചത്. പുതിയ സിറിയൻ ഭരണകൂടത്തിന്റെ തലവൻ അഹമ്മദ് അൽശറഅ് സൗദി മന്ത്രിയെ പീപ്പിൾസ് പാലസിൽ സ്വീകരിച്ചു. പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
സിറിയക്കെതിരെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും എത്രയും വേഗം പിൻവലിക്കേണ്ടതുണ്ടെന്നും രാജ്യത്തിന്റെ ഉയർച്ചക്ക് പൂർണ പിന്തുണ നൽകുമെന്നും അമീർ ഫൈസൽ ബിൻ ഫർഹാൻ പിന്നീട് സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽശൈബനിയുമൊത്ത് ഡമസ്കസിൽ നടത്തിയ വാർത്താസമ്മേളനത്തി വ്യക്തമാക്കി.
സിറിയൻ ജനതയുടെ സ്ഥിരതക്കും മാന്യമായ ജീവിതത്തിനും പിന്തുണ നൽകുന്ന വിധത്തിൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പുരോഗതിക്ക് അവസരം നൽകുന്നതിനാണ് ഉപരോധം എത്രയും വേഗം പിൻവലിക്കാൻ ആവശ്യപ്പെടുന്നത്. ഇതിനായി യു.എസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പ്രസക്ത രാജ്യങ്ങളുമായും സൗദി അറേബ്യ സജീവമായ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഉപരോധം നീക്കുന്നതിനെക്കുറിച്ചുള്ള നല്ല സന്ദേശങ്ങൾ ഞങ്ങൾ കേൾക്കുന്നുവെന്നും സൗദി മന്ത്രി പറഞ്ഞു.