മഴക്കെടുതിയിൽ നഷ്ടപരിഹാരവുമായി സൗദി നഗരസഭ

Update: 2022-11-26 12:10 GMT


റിയാദ് : രണ്ടുപേരുടെ മരണത്തിനും വ്യാപക സ്വത്തുനാശത്തിനും ഇടയാക്കി ജിദ്ദയിൽ വ്യാഴാഴ്ചയുണ്ടായ മഴക്കെടുതിയിൽ പരിഹാര നടപടിയുമായി അധികൃതർ. നാശനഷ്ടം സംഭവിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകുമെന്ന് ജിദ്ദ നഗരസഭ അറിയിച്ചു. 2009-ൽ വെള്ളപൊക്കമുണ്ടായപ്പോൾ സ്വീകരിച്ച നടപടികൾക്ക് സമാനമായി നാശനഷ്ടം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം നൽകുമെന്ന് വക്താവ് മുഹമ്മദ് ഉബൈദ് അൽബുക്മി അറിയിച്ചു.

ദുരിത ബാധിതർ നാശനഷ്ടങ്ങൾ നിർണയിക്കാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെന്ററിൽ അപേക്ഷ നൽകണം. വ്യാഴാഴ്ചയുണ്ടായ ശക്തമായ മഴയിൽ വലിയ നാശനഷ്ടങ്ങളുണ്ടായതാണ് വിലയിരുത്തൽ. വീടുകൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്.

ശക്തമായ മഴയെ തുടർന്ന് റോഡുകളിലുണ്ടായ വെള്ളം നീക്കം ചെയ്യലും ശുചീകരിക്കലും നിലംപൊത്തിയ മരങ്ങൾ നീക്കം ചെയ്യലുമെല്ലാം മുനിസിപ്പാലിറ്റിക്ക് കീഴിൽ തുടരുകയാണ്. നിരവധി തൊഴിലാളികളെയാണ് വിവിധ ബ്രാഞ്ചുകൾക്ക് കീഴിൽ ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇവർക്കാവശ്യമായ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മുൻകരുതലായി അടച്ചിട്ട പല റോഡുകളും ഇതിനകം ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്.

Similar News