ഒമാനിൽ നടപ്പാക്കാൻ പോകുന്ന വ്യക്തിഗത ആദായ നികുതി നിയമത്തിന്റെ കരട് ശുപാർശകൾക്ക് ഒമാൻ സ്റ്റേറ്റ് കൗൺസിലും മജ്ലിസ് ശൂറയും അംഗീകാരം നൽകി. പ്രതിവർഷ വരുമാനം 50,000 റിയാലിന് മുകളിലുള്ളവരിൽനിന്ന് അഞ്ച് ശതമാനം ആദായ നികുതി ഈടാക്കാനുള്ള കരട് ശുപാർശകൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്. മധ്യവർഗത്തിന്റെ പ്രയോജനത്തിനായാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. വ്യക്തിഗത ആദായനികുതിയിൽ ഗ്രാറ്റുവിറ്റിയോ മറ്റ് സേവനാവസാന ആനുകൂല്യങ്ങളോ വരുമാന സ്രോതസ്സുകളായി കണക്കാക്കേണ്ടതില്ലെന്നും ഇരു കൗൺസിലുകളും സമ്മതിച്ചു.
നേരത്തെ പ്രതിമാസം 2500 റിയാലിന് മുകളിൽ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് (പ്രതിവർഷം 30,000 റിയാലിൽ കൂടുതൽ വരുമാനം) ആദായ നികുതി ചുമത്താനായിരുന്നു ചർച്ചകൾ നടന്നിരുന്നത്. നിയമം നടപ്പിലാക്കുന്നത് മാറ്റിവെക്കണമെന്നും ചില അംഗങ്ങൾ നിർദേശിച്ചു. നിയമം നടപ്പിലാക്കുകയാണെങ്കിൽ മിനിമം വരുമാനം വർധിപ്പിക്കുകയും മറ്റ് ശുപാർശകൾ കൂടി ഉൾപ്പെടുത്തുകയും വേണമെന്നും പറഞ്ഞു.
അതേസമയം, എല്ലാവ്യവസ്ഥകളും പാലിക്കുന്നതുവരെ ആദായനികുതി നിയമം നടപ്പാക്കുകയില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആദായ നികുതിക്ക് പകരം മൂല്യവര്‍ധിത നികുതി (വാറ്റ്) ഉയര്‍ത്താനുള്ള നിർദേശത്തെയും സർക്കാർ തള്ളിയിട്ടുണ്ട്. വാറ്റ് വര്‍ധിപ്പിക്കുന്നത് എല്ലാവരെയും ബാധിക്കുന്നതാണെന്നും അതേസമയം, ആദായ നികുതി 30,000 റിയാലിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള ജനസംഖ്യയില്‍ ഒരു ശതമാനത്തെ മാത്രം ബാധിക്കുകയൊള്ളുവെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. കോർപ്പറേറ്റ്, സെലക്ടീവ്, മൂല്യവർധിത നികുതികൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് 2024 ൽ ഏകദേശം 1.4 ബില്യൺ റിയാലാണ് സമാഹരിച്ചത്.