പ്രതിമ തകർന്നു വീണ സംഭവം; 'എത്ര കമ്മിഷനാണ് വാങ്ങിയത്?' സർക്കാരിനെതിരെ സഞ്ജയ് റാവുത്ത്

Update: 2024-08-29 06:51 GMT


മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ പ്രതികരണവുമായി ശിവസേന (യു.ബി.ടി.) നേതാവ് സഞ്ജയ് റാവുത്ത് രംഗത്ത്. പ്രതിമയുടെ നിർമാണത്തിനിടെയുണ്ടായ അഴിമതിയാണ് തകർച്ചയിലേക്ക് നയിച്ചത്. വിഷയത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'നിർമാണത്തിൽ അഴിമതിയുണ്ടായിട്ടുണ്ട്. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. ആര് എത്ര കമ്മിഷനാണ് വാങ്ങിയത്. സമരം ചെയ്യുമെന്ന് അജിത് പവാർ പറഞ്ഞു. എന്നാൽ, അതുകൊണ്ട് എന്താണ് കാര്യം. അദ്ദേഹം രാജിവെക്കാൻ തയ്യാറാകണം', സഞ്ജയ് റാവുത്ത് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സിന്ധുദുർഗ് ജില്ലയിൽ മൽവാനിലെരാജ്‌കോട്ട് കോട്ടയിൽ സ്ഥാപിച്ചിരുന്ന ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണത്. കഴിഞ്ഞവർഷം ഡിസംബറിൽ സ്ഥാപിച്ച 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് തകർന്നത്. പ്രതിമ ഉറപ്പിച്ചിരുന്ന പീഠത്തിൽനിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്. തുടർന്ന് പിറകോട്ടു മറിഞ്ഞുവീണ പ്രതിമ കഷണങ്ങളായി മാറി. നാവികസേനാദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് പ്രധാനമന്ത്രി മോദി പ്രതിമ അനാച്ഛാദനംചെയ്തത്. സംഭവത്തെത്തുടർന്ന് പ്രതിപക്ഷം സർക്കാരിനെതിരേ രംഗത്തുവന്നു. സർക്കാരാണ് പ്രതിമയുടെ തകർച്ചയ്ക്ക് ഉത്തരവാദിയെന്നും ജോലിയുടെ ഗുണനിലവാരത്തിൽ അധികൃതർ ശ്രദ്ധചെലുത്തിയില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Tags:    

Similar News