ഡ്രില്ലിങ്ങിനിടെ വൻ ശബ്ദം; രക്ഷാപ്രവർത്തനത്തിന് തടസം; അത്യാധുനിക മെഷീൻ എത്തിച്ചു

Update: 2023-11-18 06:39 GMT

ഉത്തരാഖണ്ഡിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തിൽപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി. ഡ്രില്ലിങ്ങിനിടെ വൻ ശബ്ദമുണ്ടായതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം നിർത്തിവച്ചത്. അതിനിടെ പുതിയ മെഷീൻ സ്ഥലത്തെത്തിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഉടൻ പുനരാരംഭിക്കുമെന്നാണ് സൂചന. യന്ത്രതകാർ മൂലമാണ് രക്ഷാപ്രവർത്തനം നിർത്തിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും യന്ത്രത്തിന് ഒരു തകരാറും സംഭവിച്ചിട്ടില്ലെന്ന് ദേശീയപാതാ വികസന കോർപറേഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഉച്ചയ്ക്ക് മുൻപായി രക്ഷാപ്രവർത്തനം പുനഃരാരംഭിക്കാനാകുമെന്നാണ് കരുതുന്നത്. തുരങ്കത്തിൽ കുടുങ്ങിയ എല്ലാ തൊഴിലാളികളും സുരക്ഷിതരാണെന്നും ഇവർക്ക് ഭക്ഷണവും വെള്ളവും നൽകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് അത്യാധുനിക സൗകര്യങ്ങളുള്ള വിമാനം എയർലിഫ്റ്റ് വഴി ഡെറാഢൂൺ വിമാനത്താവളത്തിൽ എത്തിച്ചത്. അതേസമയം, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ കുടുംബങ്ങൾ സർക്കാരിനും കമ്പനിക്കെതിരെയും രംഗത്തെത്തി. അവരുടെ ആരോഗ്യനില വഷളാകുന്നതിന് മുമ്പ് തൊഴിലാളികളെ എത്രയും വേഗത്തിൽ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തണമെന്ന് ബന്ധുക്കൾ പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ നാലുമണിക്കാണ് തുരങ്കം തകർന്നത്. നാലര കിലോമീറ്റർ വരുന്ന ടണലിന്റെ 150 മീറ്റർ ഭാഗമാണ് തകർന്നത്. സിൽക്യാരയെ ദണ്ഡൽഗാവുമായി ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട തുരങ്കം. തുരങ്കത്തിന്റെ ഒരുഭാഗം തകർന്നതിനെത്തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണ്. തൊഴിലാളികളെ രക്ഷിക്കാൻ തായ്‌ലൻഡ്, നോർവെ എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരും രക്ഷാദൗത്യത്തിൽ സജീവമാണ്. തൊഴിലാളികളെ ഇന്നു പുറത്തെത്തിക്കാനാകുമെന്നാണു പ്രതീക്ഷ. എന്നാൽ, അവിചാരിത തടസ്സങ്ങൾ നേരിട്ടാൽ ഇതു വീണ്ടും നീളും.

Tags:    

Similar News