മുട്ട പങ്കിടുന്നതിൽ ഭർത്താവുമായി വഴക്ക്; ഭാര്യ കെട്ടിടത്തിൻറെ മുകളിൽനിന്നു ചാടിമരിച്ചു

Update: 2024-06-03 11:21 GMT

ഭർത്താവും ഭാര്യയും വഴക്കിടുന്നതു സാധാരണമാണ്. ചിലപ്പോൾ നിസാരകാര്യങ്ങൾക്കായും വലിയ വഴക്കുണ്ടാകാറാണ്ട്. ചിലർ മണിക്കൂറുകൾക്കുള്ളിൽ അതെല്ലാം സോൾവ് ചെയ്യും. ദാമ്പത്യത്തിലെ വഴക്ക് നീട്ടിക്കൊണ്ടുപോകരുതെന്നാണ് പലരുടെയും പക്ഷം. ബംഗളൂരുവിൽ അടുത്തിടെയുണ്ടായ കുടുംബവഴക്ക് കലാശിച്ചതു യുവതിയുടെ ആത്മഹത്യയിലാണ്.

നിസാരകാര്യത്തിനായിരുന്നു ഉത്തർപ്രദേശ് സ്വദേശികളായ പൂജയും അനിൽകുമാറും വഴക്കിട്ടത്. അത്താഴത്തിനു പുഴുങ്ങിയ കോഴിമുട്ട പങ്കുവച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണു യുവതിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. പെയിൻറ് ഫാക്ടറി ജീവനക്കാരായ ഇരുവരും രണ്ടു മക്കൾക്കൊപ്പം മച്ചൊഹള്ളിയിലായിരുന്നു താമസം. ഫാക്ടറി കെട്ടിടത്തിൻറെ മൂന്നാമത്തെ നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

പൂജയും അനിൽകുമാറും ചെറിയ കാര്യങ്ങൾക്കുപോലും വഴക്കിടുന്നതു പതിവായിരുന്നു. കഴിഞ്ഞദിവസം അത്താഴസമയത്ത് അനിൽകുമാർ കുടുംബനാഥനായതുകൊണ്ട് ഒരു മുട്ട കൂടുതൽ വേണമെന്നു പറഞ്ഞതാണ് വഴക്കിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് രുചിയുള്ള ഭക്ഷണം ഉണ്ടാക്കുന്നില്ലെന്നുപറഞ്ഞ് അനിൽകുമാർ പൂജയെ വഴക്കുപറയുകയും ചെയ്തു. പിന്നീട് അനിൽകുമാറും കുട്ടികളും ഉറങ്ങുന്നതിനിടെ പൂജ കെട്ടിടത്തിൽനിന്നു ചാടി മരിക്കുകയായിരുന്നു.

Tags:    

Similar News