എഞ്ചിനീയർമാരെ കാറിടിച്ച് കൊന്ന സംഭവം; 17കാരന് കിട്ടിയത് ഉപന്യാസം എഴുതൽ ശിക്ഷ, കാറിന് രജിസ്ട്രേഷൻ ഇല്ല

Update: 2024-05-22 10:35 GMT

പൂനെയിൽ മദ്യപിച്ച് 200 കിലോമീറ്ററിലധികം വേഗത്തിൽ പോർഷെ ടയ്കൻ കാറോടിച്ച് അപകടം വരുത്തിയ 17കാരന് ഉടനെ ജാമ്യം ലഭിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം. ഇതിനെത്തുടർന്ന് പൊലീസ് പുന:പരിശോധനാ ഹർജി സമർപ്പിച്ചു. കർണാടകയിൽ നിന്നുള്ള ആറ്മാസത്തേക്കുള്ളവ താൽക്കാലിക രജിസ്ട്രേഷൻ മാത്രമുപയോഗിച്ച് മാസങ്ങളോളമായി വണ്ടി ഓടുന്നുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ ഇതുവരെ ചെയ്തിട്ടില്ല കേവലം1758 രൂപ അടക്കാത്തതിനാലാണിത്. ഈ പണം അടച്ച് രജിസ്ട്രഷൻ നേടേണ്ടത് വാഹന ഉടമ തന്നെയാണെന്ന് അധികൃതർ അറിയിച്ചു.

രണ്ടര കോടി രൂപ വിലവരുന്ന പോർഷെ ടയ്കൻ കാറിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ശേഷം 200 കിലോമീറ്ററിലധികം വേഗതയിൽ കുതിച്ചുപായുന്നതിനിടെയാണ് 17കാരൻ കഴിഞ്ഞ ശനിയാഴ്ച അപകടമുണ്ടാക്കിയത്. 24 വയസ് മാത്രം പ്രായമുള്ള ഐടി ജീവനക്കാരായ രണ്ടുപേരാണ് അപകടത്തിൽ മരിച്ചത്. അവധി ആഘോഷിച്ച് പബ്ബിൽ നിന്ന് ഇരുചക്ര വാഹനത്തിൽ മടങ്ങുകയായിരുന്ന 24 കാരായ എഞ്ചിനീയർമാർ അനീഷും അശ്വിനിയുമാണ് അമിതവേഗത്തിലെത്തിയ കാറിടിച്ച് മരിച്ചത്. അനീഷ് കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോയിടിച്ച് വീണും അശ്വിനി 20 അടി മുകളിലേക്ക് തെറിച്ചുപോയി വീണുമാണ് മരണമടഞ്ഞത്.

ഇലക്ട്രിക് കാർ ആയ ടയ്കൻ വിദേശത്ത് നിന്നും ബംഗളൂരുവിലെ ഡീലർ വരുത്തിയതാണെന്നും പിന്നീട് രജിസ്ട്രേഷന് മഹാരാഷ്ട്രയിലേക്ക് നൽകിയതാണെന്നും മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കമ്മിഷണർ വിവേക് ഭിമാൻവാർ അറിയിച്ചു. പൂനെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മകനായ 17കാരനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചുടൻ പൊലീസ് ബർഗറും പിസയും ബിരിയാണിയും എത്തിച്ചതായി പ്രതിപക്ഷ ആരോപണമുണ്ട്. സംഭവത്തിന് പിന്നാലെ റിയൽ എസ്റ്റേറ്റ് വ്യവസായിയെ അറസ്റ്റ് ചെയ്തു. ഇയാളെ രക്ഷിക്കുന്നതിനടക്കം ശ്രമം നടക്കുന്നതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. അപകടം നടന്നയുടൻ പ്രദേശവാസികൾ 17കാരനെയും സുഹൃത്തുക്കളെയും പിടികൂടി കൈകാര്യം ചെയ്തിരുന്നു. ശേഷം പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിലെത്തിച്ചെങ്കിലും അപകട കാരണം വ്യക്തമാക്കുന്ന 300 വാക്കിലുള്ള ഉപന്യാസം എഴുതുന്നതായിരുന്നു ശിക്ഷ. പിന്നീട് 15 മണിക്കൂറിനകം വിട്ടയച്ചു. ഇതോടെയാണ് കടുത്ത രോഷപ്രകടനം പൊതുജനത്തിൽ നിന്നുമുണ്ടായത്.

17കാരൻ 25 വയസാകും വരെ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നത് മോട്ടോർ വാഹന വകുപ്പ് തടഞ്ഞിട്ടുണ്ട്. അടുത്ത 12 മാസത്തേക്ക് അപകടമുണ്ടാക്കിയ കാർ എവിടെയും രജിസ്റ്റർ ചെയ്യാൻ അനുവദിക്കില്ലെന്നും ആർ.ടി.ഒ വൃത്തങ്ങൾ അറിയിച്ചു. നിലവിലെ താൽക്കാലിക രജിസ്ട്രേഷൻ റദ്ദാക്കി.

Tags:    

Similar News