മണിപ്പൂർ വിഷയത്തെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം; ഭരണപക്ഷത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ച് പ്രതിപക്ഷ എംപിമാര്‍

Update: 2023-07-27 07:59 GMT

മണിപ്പൂർ വിഷയത്തെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രി സഭയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം ഉയർന്നതിനെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് രണ്ട് മണി വരെ നിര്‍ത്തി വച്ചു. അതേസമയം അവിശ്വാസ പ്രമേയം കൊണ്ടുവന്നിട്ടോ കറുത്ത വസ്ത്രം ധരിച്ചിട്ടോ ഒരു പ്രയോജനവുമില്ലെന്നും, മോദി തന്നെ 2024 ലും ഇന്ത്യ ഭരിക്കുമെന്നും പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് മന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.

ഭരണപക്ഷത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്‍റിലെത്തിയത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്‍റ് വളപ്പിലും പ്രതിഷേധിച്ചു. സഭാധ്യക്ഷന്‍മാര്‍ എത്തിയതിന് പിന്നാലെ തന്നെ ലോക്സഭയിലും രാജ്യസഭയിലും ബഹളം തുടങ്ങുകയാണ് ഉണ്ടായത്. അടിയന്തരപ്രമേയം അംഗീകരിച്ച് ലോക്സഭയില്‍ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി സഭയില്‍ മറുപടി നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു. രാജ്യസഭയില്‍ വിദേശകാര്യ നയത്തെ കുറിച്ച് സംസാരിച്ച മന്ത്രി എസ് ജയ്ശങ്കറിന്‍റെ പ്രസംഗം തടസപ്പെടുത്തി മോദി വായ തുറക്കണമെന്ന മുദ്രാവാക്യം പ്രതിപക്ഷം ഉയര്‍ത്തി. എന്നാല്‍ മോദി ജയ് മുദ്രവാക്യവുമായാണ് ഭരണപക്ഷം പ്രതിപക്ഷത്തെ നേരിട്ടത്. തുടർന്ന് ക്ഷുഭിതനായ രാജ്യസഭാധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ പ്രതിപക്ഷ ആവശ്യം ഈ ഘട്ടത്തില്‍ അംഗീകരിക്കാനാവില്ലെന്നും സഭ നാഥനോട് മര്യാദ കാട്ടണമെന്നും ആവശ്യപ്പെട്ടു.

അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയുണ്ടായാൽ തന്നെ, സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി പ്രധാനമന്ത്രിയുടെ വായ തുറപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമം. ശൂന്യവേളയിലോ മറ്റോ വിഷയം കൊണ്ട് വരാമെങ്കിലും അടിയന്തരപ്രമേയം അംഗീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

Tags:    

Similar News