വിവാഹമാർക്കറ്റിൽ കർഷകൻ വെറും 'പൂജ്യം'; കന്നഡ യുവതികൾക്കു കർഷകരെ വേണ്ട

Update: 2024-06-28 11:01 GMT

അയൽസംസ്ഥാനമായ കർണാടകയിൽ കർഷകരെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയാറാകുന്നില്ലത്രെ! സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ കർഷകയുവാക്കൾക്കു വധുവിനെ കിട്ടാത്ത അവസ്ഥയുണ്ടെന്നതു യാഥാർഥ്യമാണ്. പ്രായം 35 കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്നവർ ഒട്ടേറെയുണ്ട് കർണാടകയിൽ. യുവതികൾ കർഷകയുവാക്കളെ വിവാഹം കഴിക്കണമെന്ന് സമൂഹത്തിൻറെ വിവിധതുറകളിലുള്ളവർ പറയുകയും ചെയ്തിരുന്നു. വിവാഹം നടക്കാത്ത യുവാക്കൾ വ്യത്യസ്ത സമരങ്ങളും നടത്തിയിട്ടുണ്ട്.

ഇപ്പോൾ, വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജനസമ്പർക്ക പരിപാടിയിൽ അപേക്ഷയുമായി എത്തിയിരിക്കുകയാണ് കർഷകയുവാവ്. കൊപ്പാൾ സ്വദേശിയായ സംഗപ്പയാണ് അധികൃതർക്ക് അപേക്ഷ നൽകിയത്. കഴിഞ്ഞ 10 വർഷമായി വധുവിനെ അന്വേഷിക്കുകയാണെന്നും ആരും തന്നെ വിവാഹം ചെയ്യാൻ തയാറാകുന്നില്ലെന്നും സംഗപ്പ പറയുന്നു. ദീർഘകാലം വധുവിനെ അന്വേഷിച്ചിട്ടും കിട്ടാത്തതിനാൽ മാനസികാരോഗ്യത്തെ ബാധിച്ചെന്നും ബ്രോക്കർ മുഖേന ആരെങ്കിലും വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്നും സംഗപ്പ പറഞ്ഞു. സംഗപ്പയുടെ പരാതിയിൽ എന്തു നടപടിയെടുക്കണമെന്നറിയാതെ കുഴഞ്ഞിരിക്കുകയാണ് അധികൃതർ.

കർഷകയുവാക്കളെ വിവാഹം കഴിക്കാൻ തയാറാകാത്ത പെൺകുട്ടികളെ ബോധവത്കരിക്കണമെന്നാവശ്യപ്പെട്ടു രണ്ടുവർഷംമുമ്പ് ധാർവാഡിലെ ഒരുസംഘം യുവാക്കൾ തഹസിൽദാർക്ക് നിവേദനം നൽകിയിരുന്നു. വിവാഹം നടന്നുകിട്ടാൻ ദൈവപ്രീതിക്കുവേണ്ടി മാണ്ഡ്യയിലെ മദ്ദൂരിൽനിന്ന് ഒരുസംഘം യുവാക്കൾ ചാമരാജ്നഗർ മാലെ മഹാദേശ്വര ക്ഷേത്രത്തിലേക്ക് പദയാത്ര നടത്തിയതും രണ്ടുവർഷം മുമ്പാണ്. വർഷങ്ങൾ അലഞ്ഞിട്ടും വധുവിനെ കിട്ടാത്തതിലുള്ള മനോവിഷമം കാരണം 2021-ൽ നഞ്ചൻകോടിൽ കർഷകയുവാവ് ജീവനൊടുക്കിയിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ജെഡിഎസ് ഇറക്കിയ പ്രകടനപത്രികയിൽ കർഷകരുടെ മക്കളെ വിവാഹം ചെയ്യുന്ന യുവതികൾക്ക് രണ്ടുലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News