തനിക്ക് പ്രതിബദ്ധത പ്രധാനമന്ത്രിയോടും ബിജെപിയോടും; സോണിയ ഗാന്ധിയെ കണ്ടെന്ന പ്രചരണങ്ങൾ തള്ളി അമരീന്ദർ സിംഗ്

Update: 2023-09-10 12:18 GMT

കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ചെന്ന വാർത്തകൾ നിഷേധിച്ച് അമരീന്ദർ സിംഗ്. അടിസ്ഥാന രഹിതമായ പ്രചാരണം മാത്രമാണ് ഇതെന്നായിരുന്നു അമരീന്ദറിന്റെ പ്രതികരണം. ഒരു വർഷം മുൻപാണ് മുൻ കോൺഗ്രസ് നേതാവായിരുന്ന അമരീന്ദർ പാർട്ടി വിട്ടത്.

തനിക്ക് ഭാരതീയ ജനതാ പാർട്ടിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയോടുമാണ് പ്രതിബദ്ധതയെന്ന് അമരീന്ദര്‍ പറഞ്ഞു- "ഞാൻ എന്നന്നേക്കുമായി മനസ്സിൽ ഉറപ്പിച്ചിരിക്കുന്നു, എപ്പോഴും ബിജെപിയോട് പ്രതിജ്ഞാബദ്ധനായിരിക്കും. ആ ഘട്ടത്തിൽ നിങ്ങൾ തിരിഞ്ഞുനോക്കില്ല. ഒരിക്കല്‍ എടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന തത്വം ഞാന്‍ ജീവിതത്തില്‍ പാലിക്കുന്നുണ്ട്."

കോൺഗ്രസ് വിട്ട അമരീന്ദർ സിംഗ് പഞ്ചാബ് ലോക് കോൺഗ്രസ് (പിഎല്‍സി) എന്ന പാർട്ടി രൂപീകരിച്ചിരുന്നു. കോണ്‍ഗ്രസ്.പാര്‍ട്ടിയിലെ നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ഇത്. പിഎല്‍സി 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റിലും വിജയിച്ചില്ല. സ്വന്തം തട്ടകമായ പട്യാല അർബനിൽ മത്സരിച്ച അമരീന്ദറും തോറ്റു. അതിന് പിന്നാലെ പിഎല്‍സി ബിജെപിയിൽ ലയിക്കുകയായിരുന്നു.

Tags:    

Similar News