ഗര്‍ഭഛിദ്രം ഭരണഘടന അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്

Update: 2024-03-05 11:21 GMT

ലോകത്ത് ആദ്യമായി ഗര്‍ഭഛിദ്രം സ്ത്രീകളുടെ ഭരണഘടന അവകാശമാക്കുന്ന രാജ്യമായി ഫ്രാന്‍സ്. പാര്‍ലമെന്റിലെ സംയുക്തസമ്മേളനത്തിലെ അന്തിമ വോട്ടെടുപ്പില്‍ 72ന് എതിരെ 780 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.

ചരിത്രപരമായ തീരുമാനത്തോടെ ഈഫല്‍ ടവറില്‍ ആഘോഷങ്ങള്‍ നടന്നു. 'എന്റെ ശരീരം എന്റെ തീരുമാനം' എന്ന മുദ്രാവാക്യങ്ങളുയര്‍ത്തി സ്ത്രീപക്ഷ സംഘടനകളും നിരവധി പേരും സംഘടിച്ചു. നിങ്ങളുടെ ശരീരം നിങ്ങളുടെ തീരുമാനമാണെന്നും മറ്റൊരാള്‍ക്ക് അതിനുമേല്‍ തീരുമാനത്തിന് അര്‍ഹതയില്ലെന്നും സ്ത്രീകള്‍ക്ക് നല്‍കുന്ന സന്ദേശമാണിതെന്നും പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റല്‍ പറഞ്ഞു. ഫ്രാന്‍സിന്‌റെ അഭിമാനം എന്നാണ് ഫ്രഞ്ച് പ്രസിഡന്‌റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചത്.

1974 ലെ നിയമപ്രകാരം ഫ്രാന്‍സില്‍ ഗര്‍ഭഛിദ്രം അനുവദനീയമാണ്. 85 ശതമാനം പൊതു ജനങ്ങളും ഗര്‍ഭഛിദ്രം അവകാശമായി അംഗീകരിച്ചിരുന്നു. എന്നാല്‍ നിയമം സംരക്ഷിക്കുന്നതിന് ഭരണഘടന ഭേദഗതിചെയ്യണമെന്ന വ്യാപക ആവശ്യം ഉയര്‍ന്നതിനു പിന്നാലെയാണ് മാറ്റം വരുത്തിയത്. 

അതേസമയം ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവരും സഭയുമായി ബന്ധപ്പെട്ടവരും ഭേദഗതിക്കെതിരെ രംഗത്ത് വന്നു. ഇമ്മാനുവല്‍ മാക്രോണിന്റെ രാഷ്ട്രീയ നീക്കമാണിതെന്ന് പ്രതിപക്ഷ നേതാവ് മറിനെ ലെ പെന്‍ വിമര്‍ശിച്ചു. യു.എസും മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളും ഗര്‍ഭഛിദ്ര അവകാശത്തെ എടുത്തുകളയുന്ന സഹചര്യത്തിലാണ് ഫ്രാന്‍സിന്‌റെ നീക്കം.

Tags:    

Similar News