സഹപ്രവർത്തകരുടെ ബോഡിഷെയ്മിങ്ങും കളിയാക്കലുകളും; ഉത്തർപ്രദേശിൽ ബാങ്ക് ജീവനക്കാരി ജീവനൊടുക്കി

Update: 2024-07-18 07:21 GMT

ഉത്തർപ്രദേശിൽ ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ജോലിസ്ഥലത്തെ മാനസികപീഡനമെന്ന് പോലീസ്. ഗാസിയാബാദ് സ്വദേശി ശിവാനി ത്യാഗി(27) ജീവനൊടുക്കിയ സംഭവത്തിലാണ് പോലീസിന്റെ വെളിപ്പെടുത്തൽ. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ ബോഡിഷെയ്മിങ്ങും കളിയാക്കലുകളും മാനസികപീഡനവും സഹിക്കവയ്യാതെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്. ആറുമാസത്തോളമായി സഹപ്രവർത്തകരുടെ ഉപദ്രവം തുടരുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഗാസിയാബാദ് സ്വദേശിയായ ശിവാനി നോയിഡയിലെ ആക്സിസ് ബാങ്ക് ശാഖയിൽ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജരായിരുന്നു ശിവാനി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയെ ഗാസിയാബാദിലെ വീട്ടിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിയുടെ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് ശിവാനി കുറിപ്പിൽ വിശദീകരിച്ചിരുന്നതായാണ് പോലീസ് പറയുന്നത്.

സഹപ്രവർത്തകരായ അഞ്ചുപേരുടെ പേരുകൾ ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇവർക്ക് വധശിക്ഷ നൽകണമെന്നും ശിവാനി കുറിപ്പിലെഴുതിയിരുന്നു. ഓഫീസിലെ പീഡനം സംബന്ധിച്ച് ശിവാനി ആദ്യം വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഉപദ്രവം തുടർന്നതോടെ പിന്നീട് ഇതേക്കുറിച്ച് കുടുംബാംഗങ്ങളോട് തുറന്നുപറഞ്ഞു. ശിവാനിയുടെ സഹപ്രവർത്തകയായ ഒരു യുവതി സ്ഥിരമായി അവരെ പരിഹസിച്ചിരുന്നതായാണ് സഹോദരൻ ഗൗരവിന്റെ ആരോപണം. ശിവാനിയുടെ വസ്ത്രധാരണം, ഭക്ഷണശീലങ്ങൾ, സംസാരശൈലി എന്നിവയെയെല്ലാം അവർ പരിഹസിച്ചു. പല പേരുകൾ വിളിച്ചും സഹോദരിയെ കളിയാക്കിയിരുന്നതായും സഹോദരൻ ആരോപിച്ചു. പലതവണ ജോലിയിൽനിന്ന് രാജിവെക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് കമ്പനി അധികൃതർ രാജിക്കത്ത് സ്വീകരിച്ചില്ല. ഒരിക്കൽ ഈ യുവതിയും ശിവാനിയും തമ്മിൽ ജോലിസ്ഥലത്ത് തർക്കമുണ്ടായി. കളിയാക്കിയ യുവതിയെ ശിവാനി മുഖത്തടിച്ചു. ഈ സംഭവത്തിന് ശേഷം കമ്പനി ശിവാനിക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നതായും സഹോദരൻ പറഞ്ഞു.

Tags:    

Similar News