കുവൈത്തിൽ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് 65,000 ത്തിലധികം പേർ

Update: 2024-08-26 07:23 GMT

താമസ നിയമലംഘകർക്ക് കുവൈത്ത് ഭരണകൂടം അനുവദിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത് 65,000 ത്തിലധികം പേർ. റസിഡൻസി നിയമലംഘകർക്ക് പൊതുമാപ്പിൽ നിന്ന് വലിയ പ്രയോജനം ലഭിച്ചതായും രാജ്യത്തിന്റെ മാനുഷിക ധാർമ്മികതയുടെ ഭാഗമായാണ് പൊതുമാപ്പ് അനുവദിച്ചതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അൽ അയൂബ് പറഞ്ഞു. പൊതുമാപ്പ് അവസാനിച്ചതിന് പിറകെ 4,650 ഓളം പേർ പിടിയിലായി. ഇത്തരക്കാരെ നാടുകടത്തും. നാടുകടത്തപ്പെട്ടാൽ നിയമലംഘകർക്ക് കുവൈത്തിലേക്ക് മടങ്ങാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു.

മഹ്ബൂല, ജലീബ് അൽ ഷുയൂഖ് മേഖലകളിലാണ് നിയമലംഘകരിൽ ഭൂരിഭാഗവും. വിസ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആഭ്യന്തര മന്ത്രാലയം തുടരുമെന്നും യൂസഫ് അൽ അയൂബ് വ്യക്തമാക്കി. താമസ നിയമലംഘകരെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം പരിശോധനകൾ തുടരുകയാണ്. ആളുകളെ അനിയന്ത്രിതമായി രാജ്യത്തേക്ക് കൊണ്ടുവരികയും നിയമലംഘനം നടത്തുകയും ചെയ്യുന്ന സ്‌പോൺസർമാർക്കും യൂസഫ് അൽ അയൂബ് മുന്നറിയിപ്പ് നൽകി.

Tags:    

Similar News