ട്രാഫിക് നിയമങ്ങൾ കർശനമാക്കി കുവൈത്ത്; പിഴ ഓണ്‍ലൈൻ വഴി സ്വീകരിക്കില്ല

Update: 2023-08-22 06:41 GMT

കുവൈത്തില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നു. അമിത വേഗതക്കും ഭിന്നശേഷിക്കാരുടെ സ്ഥലത്തെ പാർക്കിങ്ങിനുമുള്ള ഗതാഗത പിഴകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമ ലംഘകര്‍ ട്രാഫിക് വിഭാഗത്തിന്‍റെ ബന്ധപ്പെട്ട ഓഫീസുകള്‍ സന്ദര്‍ശിച്ച് ഗതാഗത പിഴകള്‍ തീര്‍പ്പാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അമിതവേഗത, റെഡ് ലൈറ്റ് ക്രോസിംഗുകൾ എന്നിവയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അതുകൊണ്ട്തന്നെ നിയമ ലംഘനങ്ങളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം മാത്രമേ ഫൈനുകള്‍ സ്വീകരിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന് പുറത്തേക്ക് യാത്രയാകുന്ന പ്രവാസികള്‍ യാത്രക്ക് മുമ്പായി ഇത്തരം ലംഘനങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ച ശേഷം വിമാനത്താവളത്തിലെത്തണമെന്ന് അധികൃതര്‍ പറഞ്ഞു.

റോഡ് സുരക്ഷ, അപകടങ്ങൾ കുറക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നടപടിയെന്ന് പ്രാദേശിക മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഗതാഗത ലംഘനത്തിന് പിഴ ചുമത്തപ്പെട്ട പ്രവാസികളും ഗൾഫ് പൗരന്മാരും പിഴയടച്ച ശേഷം മാത്രമേ രാജ്യം വിടാവൂ എന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഗതാഗത പിഴ അടക്കുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്നാണ്‌ അധികൃതരുടെ നടപടി. അതിനിടെ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ നിരവധി പാർലമെന്റംഗങ്ങൾ സ്വാഗതം ചെയ്തു. ഗതാഗത നിയമലംഘനത്തിന് പിഴയടക്കണമെന്ന തീരുമാനം നടപ്പാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പ്രവാസികളുടെ യാത്ര റദ്ദായി. പിഴ അടക്കാതെ വിമാനത്താവളത്തിൽ എത്തിയവർക്കാണ് യാത്രമുടങ്ങിയത്.

Tags:    

Similar News