കുവൈറ്റിലെ പ്രവാസി ജനസംഖ്യയിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ; ഈജിപ്തുകാർ രണ്ടാം സ്ഥാനത്ത്

Update: 2023-03-24 11:11 GMT

കുവൈറ്റിലെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് അതുമായി ബന്ധപ്പെട്ട ചർച്ചകൾ രാജ്യത്ത് പുരോഗമിക്കവെ, കുവൈറ്റിലെ ജനസംഖ്യയുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകൾ പുറത്തുവന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുതുതായി പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം രാജ്യത്തെ പ്രവാസി ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യക്കാരാണ്.

അതോറിറ്റിയുടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022ൽ കുവൈറ്റികളുടെ എണ്ണത്തിൽ 0.019% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്തെ മൊത്തം പൗരന്മാരുടെ എണ്ണം 1.5 ദശലക്ഷമായി ഉയർന്നപ്പോൾ കുവൈറ്റിലെ മൊത്തം ജനസംഖ്യ 4.7 ദശലക്ഷത്തിലെത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു. കുവൈറ്റിൽ താമസിക്കുന്ന 17 വിദേശ രാജ്യക്കാരുടെ എണ്ണത്തിലും വർധനവുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. എന്നാൽ എത്യോപ്യ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ കുറവുണ്ടായതായും കണക്കുകൾ ഉദ്ധരിച്ച് അൽ ഖബസ് പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കുവൈറ്റ് ഇതര ജനസംഖ്യ 3.2 ദശലക്ഷത്തിലെത്തി.

15 വയസ്സിനു മുകളിൽ പ്രായമുള്ള കുവൈറ്റ് പൗരൻമാരിൽ 35 ശതമാനം പേരും വിദ്യാർത്ഥികളോ മുഴുവൻ സമയ വീട്ടുജോലിക്കാരോ വരുമാനമുള്ള വിരമിച്ചവരോ ആയതിനാൽ ഇവർക്ക് തൊഴിൽ വിപണിയിൽ പങ്കാളിത്തമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കുവൈറ്റ് പൗരൻമാരിൽ 32 ശതമാനം പേർ മാത്രമാണ് രാജ്യത്തെ വിവിധ തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നത്. തൊഴിൽ വിപണിയിലെ ജീവനക്കാരുടെ വലുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ, തൊഴിൽ വിപണിയിൽ ഏറ്റവുമധികം ആളുകൾ ഇന്ത്യയിൽ നിന്നുള്ളവരാണ്. തൊട്ടുപിന്നാലെ ഈജിപ്തുകാർ, ഫിലിപ്പിനോകൾ, ബംഗ്ലാദേശികൾ. അതേസമയം, കുവൈറ്റ് തൊഴിൽ വിപണിയിലെ തൊഴിലാളികളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ സിറിയൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവരാണ് ഏറ്റവും കുറവ്.

Similar News