മാധ്യമങ്ങൾ ഊതി വീർപ്പിച്ച വാർത്തകൾ നൽകുന്നു; ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ്

Update: 2024-12-08 05:41 GMT

ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ്. മാധ്യമങ്ങൾ ഊതി വീർപ്പിച്ച വാർത്തകൾ നൽകുന്നുവെന്നാണ് ആക്ഷേപം. ഇക്കാര്യം ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയെ നേരിട്ടറിയിക്കുമെന്നും ഇടക്കാല സർക്കാർ വ്യക്തമാക്കി.

എന്നാല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മുഹമ്മദ് യൂനുസിനെ കാണുന്നതിൽ ധാരണയായിട്ടില്ല. വിക്രം മിസ്രി അടുത്തയാഴ്ച ബംഗ്ലദേശ് സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതിവാര വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.

ഡിസംബർ 9ന് മിസ്രി ബംഗ്ലദേശിലെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ബംഗ്ലദേശിൽ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ രാജിവയ്ക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ കാവൽ സർക്കാർ അധികാരത്തിലേറുകയും ചെയ്തതിനുശേഷം ധാക്ക സന്ദർശിക്കുന്ന ഏറ്റവും മുതിർന്ന ഇന്ത്യൻ പ്രതിനിധിയാണ് വിക്രം മിസ്രി. ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറിയുമായി അദ്ദേഹം ചർച്ച നടത്തുമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ധാക്കയിലെ തങ്ങളുടെ കേന്ദ്രം കത്തിച്ചതായി ഇന്‍റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) ആരോപിച്ചു. നാമഹട്ട പ്രോപ്പർട്ടിയിലെ ക്ഷേത്രത്തിനുള്ളിൽ വിഗ്രഹങ്ങൾ നശിപ്പിക്കുകയും സമുദായ അംഗങ്ങൾക്കും വൈഷ്ണവ സംഘത്തിലെ അംഗങ്ങൾക്കും നേരെയുള്ള ആക്രമണം നിർബാധം തുടരുകയാണെന്നും ഇസ്‌കോൺ കൊൽക്കത്ത വൈസ് പ്രസിഡന്‍റ് രാധാരമൺ ദാസ് പിടിഐയോട് പറഞ്ഞു. ഇസ്‌കോൺ നാമഹട്ട സെന്‍റർ ബംഗ്ലാദേശിൽ കത്തിനശിച്ചു. 

ശ്രീ ശ്രീ ലക്ഷ്മി നാരായണന്‍റെ പ്രതിഷ്ഠകളും ക്ഷേത്രത്തിനുള്ളിലെ എല്ലാ സാധനങ്ങളും പൂർണ്ണമായും കത്തിനശിച്ചു. പുലർച്ചെ രണ്ട് മണിക്കും മൂന്നിനും ഇടയിലാണ് സംഭവം. ഹരേ കൃഷ്ണ നാംഹട്ട സംഘത്തിന് കീഴിലുള്ള ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിനും ശ്രീ ശ്രീ മഹാഭാഗ്യ ലക്ഷ്മി നാരായൺ ക്ഷേത്രത്തിനും അക്രമികൾ തീയിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും സുരക്ഷ കണക്കിലെടുത്ത്  സന്യാസിമാരോടും അനുയായികളോടും 'തിലകം' ധരിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. 

Tags:    

Similar News