ഇസ്രായേൽ-ഹമാസ് യുദ്ധം; ഗാസയിൽ 100 മസ്ജിദുകൾ നിർമിച്ച് നൽകും: ഉറപ്പ് നൽകി ഇന്തോനേഷ്യ
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ തകർന്ന ഗാസയിൽ 100 മസ്ജിദുകള്‍ നിർമ്മിച്ച് നൽകുമെന്ന് ഇന്തോനേഷ്യ. വ്രതകാലമായ റംസാൻ തുടങ്ങാനിരിക്കെ മസ്ജിദ് നിർമാണം വേഗത്തിലാക്കുമെന്ന് ഇന്തോനേഷ്യ മസ്ജിദ് കൗൺസിൽ ചെയര്‍മാനും മുൻ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റുമായ മുഹമ്മദ് ജുസുഫ് കല്ല പറഞ്ഞു.
ഒന്നര വർഷത്തെ ഇസ്രായേൽ അധിനിവേശം ഗാസയെ തകർത്ത് തരിപ്പണമാക്കി. ആയിരത്തിലധികം പള്ളികളാണ് തകര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 10 പള്ളികള്‍ നിര്‍മിക്കും. പിന്നീട് 90 എണ്ണം കൂടി നിർമിക്കും.
ഇന്തോനേഷ്യന്‍ ജനത പള്ളി നിര്‍മാണവുമായി സഹകരിക്കും. പദ്ധതി എങ്ങനെ നടപ്പിലാക്കണമെന്ന കാര്യം ഗാസ അധികൃതരുമായി ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023 ഓക്ടോബർ ആക്രമണത്തിന് ശേഷം ജനുവരി 19നാണ് ഗാസയിൽ ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാർ അംഗീകരിച്ചത്. ഇതിനിടയിൽ അമ്പതിനായിരത്തോളം പലസ്തീനികളും മൂവായിരത്തോളം ഇസ്രായേലികളും കൊല്ലപ്പെട്ടു.
വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ, 3,76,000 ലധികം പലസ്തീനികൾ വടക്കൻ ഗസയിലെ വീടുകളിലേക്ക് മടങ്ങിയതായി യുഎൻ അറിയിച്ചു. നെത് സരിം ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്മാറിയതോടെയാണ് ജനം വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയത്.