വിശുദ്ധ റമദാൻ; തടവുകാർക്ക് പൊതുമാപ്പ് നൽകി യുഎഇ, സൗദി, ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ

Update: 2024-03-14 05:13 GMT

വിശുദ്ധ മാസമായ റമദാനിൽ അർഹരായ തടവുകാർക്ക് പൊതുമാപ്പ് നൽകി ഗൾഫ് രാജ്യങ്ങൾ. പുതിയ ജീവിതം തുടങ്ങാൻ അവസരം നൽകുന്നതിന്റെ ഭാഗമായി ഖത്തറും സൗദിയും യുഎഇയും ആയിരക്കണക്കിന് തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കുന്നത്. യുഎഇയിൽ മാത്രം 2,592 തടവുകാർക്കാണ് മോചനം. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളും മോചിതരിൽ ഉൾപ്പെടുന്നു.

യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 735 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും ഷെയ്ഖ് മുഹമ്മദ് വ്യക്തിപരമായി അടയ്ക്കും. ഇവിടെ ശിക്ഷാ കാലയളവിൽ മികച്ച സ്വഭാവം കാണിച്ചതാണ് മോചനത്തിന് പരിഗണിക്കാൻ കാരണം. വിട്ടയക്കപ്പെടുന്നവരെല്ലാം എത്രയും പെട്ടെന്ന് തങ്ങളുടെ കുടുംബവുമായി ചേർന്ന് മികച്ചജീവിതം നയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ദുബായിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉത്തരവ് പ്രകാരം 691 തടവുകാർ മോചിതരാവും.

314 തടവുകാരെ മോചിപ്പിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവിറക്കിയിരുന്നു. ഷാർജയിൽ വിവിധ ജയിലുകളിൽ കഴിയുന്ന 484 തടവുകാർക്ക് മോചനം നൽകാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. റാസൽഖൈമയിൽ 368 പേർക്കാണ് ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി മോചനം നൽകിയത്.റമദാൻ പ്രമാണിച്ച് സൗദി അറേബ്യയിലും യോഗ്യരായ തടവുകാരെ മോചിപ്പിക്കുന്നതിന് നടപടി തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജയിലുകളിലെ മേധാവികൾ നൽകുന്ന റിപോർട്ട് ഉൾപ്പെടെ പരിഗണിച്ചാണിത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശ പ്രകാരം മോചനത്തിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദി രാജകുമാരൻ അറിയിച്ചു.

Tags:    

Similar News