'ആ പ്രസ്താവന എന്റെ അറിവോ അനുമതിയോ ഇല്ലാതെ'; ജയം രവിക്കെതിരെ ആരതി

Update: 2024-09-11 06:51 GMT

നടൻ ജയം രവി കഴിഞ്ഞ ദിവസമാണ് ഭാര്യ ആരതിയുമായി വേർപിരിയുകയാണെന്ന് പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ആരതി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ആരതി പ്രതികരണം അറിയിച്ചത്. തന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ജയം രവി ആ കുറിപ്പ് സോഷ്യൽ മീഡിയയയിൽ പങ്കുവച്ചതെന്ന് ആരതി കുറിച്ചു.

'ഞങ്ങളുടെ വിവാഹജീവിതത്തേക്കുറിച്ച് മാധ്യമങ്ങളിൽ ഇപ്പോൾ വരുന്ന വാർത്തകൾ കാണുമ്പോൾ ഞെട്ടലും സങ്കടവുമുണ്ട്. കഴിഞ്ഞ 18 വർഷമായി പരസ്പരം വിശ്വാസത്തോടെയും ബഹുമാനത്തോടെയും ജീവിച്ചെങ്കിലും ജയം രവിയുടെ പ്രസ്താവനയോടെ അന്തസും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തോന്നുന്നു. ഈയിടെയായി ഞാൻ എന്റെ ഭർത്താവുമായി സംസാരിക്കാനും കാണാനും പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് അവസരം നിഷേധിക്കപ്പെട്ടു.

ഞാനും രണ്ട് കുട്ടികളും ബുദ്ധിമുട്ടുകയാണ്. വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള ഈ തീരുമാനം പൂർണമായും ഒരാളുടെ മാത്രം താല്പപര്യമാണ്. ഈ തീരുമാനം കൊണ്ട് ഞങ്ങളുടെ കുടുംബത്തിന് ഒരു ഗുണവും ഇല്ല. വളരെ വേദനാജനകമായ ഈ അവസ്ഥയിൽ പരസ്യമായി ഇതേക്കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞാനാഗ്രഹിക്കുന്നു. പക്ഷേ എന്നെ കുറ്റപ്പെടുത്തുന്നു. എന്റെ പെരുമാറ്റത്തെ അപകീർത്തിപ്പെടുത്തുന്ന പരസ്യമായ പരോക്ഷമായ ആക്രമണങ്ങളെ ഞാൻ വളരെ പ്രയാസത്തോടെ അഭിമുഖീകരിക്കേണ്ടതുണ്ട്.ഒരു അമ്മയെന്ന് നിലയിൽ എന്റെ കുട്ടികളുടെ ക്ഷേമവും ഭാവിയുമാണ് എപ്പോഴും എന്റെ പ്രഥമ പരിഗണന. ഈ ആരോപണങ്ങൾ എന്റെ മക്കളെ വേദനിപ്പിക്കാൻ അനുവദിക്കില്ല. ഈ സമയത്ത് എന്റെ കുട്ടികൾക്കൊപ്പം നിൽക്കണം. അവർക്ക് ധൈര്യം നൽകുകയെന്നത് എന്റെ കടമയാണ്. കാലം വസ്തുത വെളിപ്പെടുത്തും', ആരതി കുറിച്ചു.

നിർമാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും 2009ലാണ് വിവാഹിതരാകുന്നത്. ആരവ്, അയാൻ എന്നീ രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. ജയം രവിയും ആരതിയും പിരിയുന്നുവെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങൾ മുൻപ് വന്നിരുന്നു. എന്നാൽ അന്ന് ഔദ്യോഗികമായി ഇരുവരും ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ജയം രവി തന്നെ ഇത് സത്യമാണെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.

Tags:    

Similar News