'ഇസ്രയേലിന് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് ലോക രാജ്യങ്ങൾ നിർത്തണം'; ആവശ്യം ഉന്നയിച്ച് സൗദി അറേബ്യ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ

Update: 2023-11-24 06:15 GMT

ഇസ്രയേലിന് ആയുധങ്ങൾ എത്തിച്ച് നൽകുന്നത് ലോക രാജ്യങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെടുന്നുവെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ബ്രിക്‌സ് രാജ്യങ്ങളുടെയും ഗാസയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും വെർച്വൽ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ കാര്യം ആവശ്യപ്പെട്ടത്.

ഗാസയിലെ ആക്രമണത്തിനെതിരെ ഒരു അന്താരാഷ്ട്ര നിലപാട് രൂപപ്പെടുത്തുന്നതിനും അംഗീകൃത അന്താരാഷ്ട്ര വ്യവസ്ഥക്ക് അനുസൃതമായി സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനും ഗൗരവമായ രാഷ്ട്രീയ പ്രക്രിയക്ക് സമ്മർദ്ദമുണ്ടാകണമെന്നും എല്ലാ രാജ്യങ്ങളോടും സൗദി ആവശ്യപ്പെടുന്നു. ഗാസയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള സമയത്താണ് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ഗാസയിലെ ഇസ്രായേൽ അതിക്രമങ്ങളെ ഇനിയും വെച്ച് പൊറുപ്പിക്കാനാവില്ല. ഗാസയിലേക്ക് ഉടൻ സഹായം എത്തിക്കണം. സാധാരണക്കാരായ മനുഷ്യർ, ആതുരാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവക്കെതിരായ ക്രൂരമായ കുറ്റകൃത്യങ്ങളാണ് ഗാസയിൽ അരേങ്ങറുന്നതെന്നും കിരീടാവകാശി പറഞ്ഞു.

ഈ മാനുഷിക ദുരന്തം തടയാൻ കൂട്ടായ ശ്രമം ആവശ്യമാണ്. ഗാസയിലെ മാനുഷിക സ്ഥിതി വഷളാകുന്നത് തടയാൻ ഒരുമിച്ചുള്ള പ്രയത്നത്തിന് കിരീടാവകാശി ആഹ്വാനം ചെയ്തു. ഗാസയിലേക്ക് മാനുഷിക ഇടനാഴികൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പലസ്തീൻ ജനതക്ക് അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടിയെടുക്കാനും 1967ലെ അതിർത്തിയിൽ പലസ്തീൻ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനും പ്രാപ്തരാക്കുന്ന ദ്വിരാഷ്ട്ര പരിഹാരമല്ലാതെ പലസ്തീനിൽ സമാധാനവും സ്ഥിരതയും സൃഷ്ടിക്കാൻ ഒരു മാർഗവുമില്ല എന്നതാണ് സൗദിയുടെ ഉറച്ച നിലപാട്.

ഗാസയിൽ നിന്ന് പലസ്തീനികളെ നിർബന്ധിതമായി കുടിയിറക്കുന്നത് അംഗീകരിക്കാനാവില്ല. അത്തരം നീക്കങ്ങളെ സൗദി പൂർണമായും തള്ളിക്കളയുന്നു. സംഭവങ്ങളുടെ തുടക്കം മുതൽ സൗദി വിട്ടുവീഴ്ചയില്ലാത്ത ശ്രമങ്ങൾ നടത്തുകയും ഗാസയിലെ സിവിലിയന്മാരെ സഹായിക്കാൻ പ്രവർത്തിക്കുകയും വ്യോമ, കപ്പൽ മാർഗങ്ങളിലൂശട ദുരിതാശ്വാസ സഹായം എത്തിക്കുകയും ചെയ്യുകയാണ്. സൗദി നിവാസികൾക്കിടയിൽ ആരംഭിച്ച ജനകീയ ധനസമാഹരണ കാമ്പയിനിലുടെ ലഭിച്ച തുക 50 കോടി റിയാൽ കവിഞ്ഞു.

ഇസ്രായേൽ ആക്രമണത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഈ മാസം 11 ന് റിയാദിൽ ഒരു അസാധാരണ അറബ്-ഇസ്ലാമിക ഉച്ചകോടി സംഘടിപ്പിക്കാൻ തങ്ങൾക്ക് കഴിഞ്ഞു. ഗാസയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിക്കുന്ന ഒരു കൂട്ടായ പ്രമേയം ഉച്ചകോടി പുറപ്പെടുവിക്കുകയും പലസ്തീൻ ജനതയെ നിർബന്ധിത കുടിയിറക്കത്തിന് പ്രേരിപ്പിക്കുന്ന നീക്കത്തെ തള്ളിക്കളയുകയും ഗാസയിലെ സിവിലിയന്മാർക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണത്തെ ശകതമായി അപലപിക്കുകയും ചെയ്തതായും കിരീടാവകാശി പറഞ്ഞു. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ചൈന, റഷ്യ, ബ്രസീൽ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, അർജൻറീന, എത്യോപ്യ, ഇറാൻ എന്നീ രാജ്യങ്ങളുടെ നേതാക്കളും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടെറസും ബ്രിക്‌സ് വെർച്വൽ ഉച്ചകോടിയിൽ പങ്കെടുത്തു. 

Tags:    

Similar News