ജിദ്ദയെ ആരോഗ്യ നഗരമായി ​പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

Update: 2024-03-12 06:14 GMT

സൗദി അറേബ്യയിലെ ജിദ്ദയെ ലോകാരോഗ്യ സംഘടന ആരോഗ്യ നഗരമായി പ്രഖ്യാപിച്ചു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ആരോഗ്യകരവും പാരിസ്ഥിതികവുമായ സമൂഹം കെട്ടിപ്പടുക്കാനുമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ലോകാരോഗ്യ സംഘടനയിൽനിന്നും ജിദ്ദ നഗരത്തിന് ആരോഗ്യ നഗരം എന്ന അംഗീകാരം ലഭിച്ചത്.

ഒന്നര വർഷത്തോളമായി നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ഇതിനായി പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജലിൽനിന്ന് മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ മിശ്അൽ അംഗീകാര സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. എല്ലാ മേഖലകളിലും പ്രാദേശിക, ആഗോള തലങ്ങളിലും നേട്ടം കൈവരിക്കാൻ രാജ്യം നൽകുന്ന പിന്തുണക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശിക്കും ഡെപ്യൂട്ടി ഗവര്‍ണര്‍ നന്ദി അറിയിച്ചു. മക്ക മേഖല ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസൽ രാജകുമാരന്റെ നേരിട്ടുള്ള നിരീക്ഷണങ്ങളുടേയും തുടര്‍നടപടികളുടെയും ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാത ജിദ്ദ നഗരത്തിന് ഈ നേട്ടം കൈവരിക്കാന്‍ സഹകരിക്കുകയും പ്രയത്നിക്കുകയും ചെയ്ത സ്ഥാപനങ്ങളെയും വ്യക്തികളെയും അദ്ദേഹം പ്രശംസിച്ചു.

Tags:    

Similar News