സൗദി ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ മോചനം ; കൊല്ലപ്പെട്ട ബാലന്റെ കുടുംബവുമായി കോടതി ഫോണിൽ ബന്ധപ്പെട്ടു

Update: 2024-05-02 10:25 GMT

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ പ്രതിഭാഗം വക്കീൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം, കൊല്ലപ്പെട്ട അനസ് അൽ ശഹ്‌രിയുടെ കുടുംബത്തെ കോടതി ഫോണിൽ ബന്ധപ്പെട്ടതായി കുടുംബ വക്കീൽ മുബാറക് അൽ ഖഹ്താനി പറഞ്ഞതായി റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണി സിദ്ധീഖ് തുവ്വൂർ അറിയിച്ചു.

കുടുംബവുമായി കരാറുള്ള ദിയ ധനം സമാഹരിച്ചതായും കുടുംബം മാപ്പ് നൽകാൻ സമ്മതം അറിയിച്ചതായും വധശിക്ഷ റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ 15ന് പ്രതിഭാഗം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിലാണ് കോടതിയിൽ നിന്ന് അനസിന്റെ കുടുംബത്തെ വിളിച്ച് പ്രതിഭാഗത്തിന്റെ അപേക്ഷയുടെ ആധികാരികത ഉറപ്പിച്ചത്. ഇത് ശുഭസൂചനയായാണ് കാണുന്നതെന്ന് പ്രതിഭാഗം വക്കീലും സഹായ സമിതിയും വിലയിരുത്തി.

മോചനത്തിനുള്ള ആദ്യ പടിയായി ഗവർണറേറ്റിന്റെ സാന്നിധ്യത്തിൽ ദിയാധനം നൽകി മാപ്പ് നൽകാൻ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ അന്തരാവകാശികളും, കൊടുക്കാൻ തയാറാണെന്ന് പ്രതിഭാഗവും ഒപ്പുവെക്കുന്ന അനുരഞ്ജന കരാർ ഉണ്ടാക്കുകയാണ്. കരാറിൽ തുക ബാങ്ക് അക്കൗണ്ട് വഴിയോ സർട്ടിഫൈഡ് ചെക്കായോ എങ്ങനെ നൽകണമെന്ന് വിവരിക്കും. അതനുസരിസരിച്ച് ഇന്ത്യൻ എംബസി തുക നൽകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും. ഇതിനെല്ലാം ശേഷമായിരിക്കും കോടതി നടപടിക്രമങ്ങൾ ആരംഭിക്കുക.

ഇരു വിഭാഗവും തമ്മിലുള്ള അനുരഞ്ജന കരാർ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ ചടുലമാക്കാൻ റഹീം സഹായ സമിതി മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ടിന്റെ നേതൃത്വത്തിൽ റിയാദിൽ സ്റ്റിയറിങ് കമ്മിറ്റി അടിയന്തര യോഗം ചേർന്നു. കേസിന്റെ പുരോഗതിയും നാട്ടിൽ സമാഹരിച്ച തുക സൗദിയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യാൻ ഇന്ത്യൻ അംബാസഡറുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ചോദിക്കാൻ യോഗം തീരുമാനിച്ചു.

പണമായും പ്രാർഥനയായും സമാനതകളില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ ഒഴുക്കിൽ റഹീമിന്റെ മോചനമെന്ന ദീർഘകാലത്തെ പ്രയത്നം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. സഹായ സമിതി ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ, മുനീബ് പാഴൂർ, സിദ്ധീഖ് തുവ്വൂർ, ഹർഷദ് ഹസ്സൻ, മോഹി, ഷമീം, നവാസ് വെള്ളിമാടുകുന്ന്, സുധീർ കുമ്മിൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags:    

Similar News