ചെങ്കടലിലെ സമുദ്ര ജീവികളെ സംരക്ഷിക്കാൻ പദ്ധതിയുമായി സൗദി അറേബ്യ

Update: 2024-09-17 07:59 GMT

ചെങ്കടലിൽ സമുദ്ര ജീവികളെ സംരക്ഷിക്കാനായി സൗദി അറേബ്യ ഇതുവരെ ഇരുന്നൂറ് കോടി രൂപ ചെലവാക്കി. അത്യപൂർവ ജീവികളേയും ആവാസ വ്യവസ്ഥയേയും സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതികൾ. മത്സ്യ സമ്പത്ത് വർധിപ്പിക്കാനുള്ള പദ്ധതികളും ഇവയിലുണ്ട്. പവിഴപ്പുറ്റുകളും ജൈവവൈവിധ്യങ്ങളും നിറഞ്ഞതാണ് സൗദിയിലെ ചെങ്കടൽ തീരം. ഇവയുടെ സംരക്ഷണത്തിനാണ് 100 ദശലക്ഷം റിയാൽ ചെലവഴിച്ച് പദ്ധതി പുരോഗമിക്കുന്നത്.

ചെങ്കടലിലെ ജൈവവൈവിധ്യ സംരക്ഷണമാണ് പ്രധാന ലക്ഷ്യം. സമുദ്ര പരിസ്ഥിതിയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതും ലക്ഷ്യമാണ്. ഡ്രോണുകൾ, അണ്ടർ വാട്ടർ സെന്ററുകൾ, ഉപഗ്രഹങ്ങൾ വഴി പവിഴപുറ്റുകളെ സംരക്ഷിക്കുന്നു. ഇതിനായി വിവിധ ആധുനിക ഡിജിറ്റൽ സാങ്കേതി വിദ്യകളും, നിർമ്മിത ബുദ്ധിയും ഉപയോഗപ്പെടുത്തുന്നുണ്ട്. മത്സ്യബന്ധനം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായകരമാകും.

സമുദ്ര വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ഗുണകരമാവും. ലോകത്തുള്ള പവിഴപുറ്റുകളുടെ 6.6% സൗദിയിലാണ്. 300 ഇനം ഇതിൽ ഉൾപ്പെടുന്നു. ഐക്യരാഷ്ട്ര സഭയുടെ സംഘടനകളും ആഗോള പ്രാദേശിക സ്ഥാപനങ്ങളും, സർവേശാലകളുമായും, ദേശീയ ഗവേഷണ കേന്ദ്രങ്ങളുമായും, സഹകരിച്ചാണ് പദ്ധതി. കാലാവസ്ഥ വ്യതിയാനം, മലിനീകരണം, അമിത മത്സ്യബന്ധനം തുടങ്ങിയ ഭീഷണികൾ എന്നിവ ഇവയെ സാരമായി ബാധിക്കുന്നുണ്ട്. ഇതിനെ മറികടക്കാനുള്ള ശ്രമങ്ങൾ പദ്ധതിയുടെ ഭാഗമാണ്.

Tags:    

Similar News