സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിട്ടാൽ കനത്ത പിഴ; സൗദിയിൽ നിയമം പ്രാബല്യത്തിൽ

Update: 2024-09-09 08:50 GMT

സൗദിയിൽ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അനുമതിയില്ലാതെ കൈമാറ്റം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്താൽ കടുത്ത പിഴ ലഭിക്കാവുന്ന നിയമം പ്രാബല്യത്തിൽ. സൗദി ആഭ്യന്തര മന്ത്രാലയമാണ് രാജ്യത്തെ സ്ഥാപനങ്ങളുടെ സുരക്ഷാ ക്യാമറുകളമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പുറത്തിറക്കിയത്. പതിനെട്ടോളം നിയമലംഘനങ്ങളും അവക്കുള്ള പിഴകളും നിയമത്തിൽ വിവരിക്കുന്നുണ്ട്. ദൃശ്യങ്ങൾ അനുമതിയില്ലാതെ പുറത്ത് വിടുകയോ കൈമാറുകയോ ചെയ്താൽ 20000 റിയാൽ പിഴ ചുമത്തും.

പൊതുസുരക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ നിരീക്ഷണ ക്യാമറകൾ നശിപ്പിക്കുക, റെക്കോർഡഡ് വിശ്വലുകൾ നിശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കും 20000 റിയാലിൽ കുറയാത്ത പിഴ ചുമത്തും. വനിത സലൂണുകളിലും ക്ലബ്ബുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുക, വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ താമസ യൂണിറ്റുകൾക്കുള്ളി ക്യാമറകൾ സ്ഥാപിക്കൽ, മെഡിക്കൽ ഓപ്പറേഷൻ റൂമകൾ, ഹോസ്പിറ്റലൈസേഷൻ, ഫിസിയോ തെറാപ്പി മുറികൾ എന്നിവിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചാൽ 10000 റിയാലും പിഴ വീഴം.

അംഗീകാരമില്ലാതെ ക്യാമറകളിൽ ഓഡിയോ റെക്കോർഡിംഗ് ഏർപ്പെടുത്തൽ, ശൗചാലയങ്ങൾക്ക് മുന്നിൽ ക്യാമറ സ്ഥാപിക്കൽ, സ്വകാര്യതക്ക് ഭംഗം വരുത്തുന്ന രീതിയിൽ പൊതു ഇടങ്ങളിൽ ക്യാമറയും റെക്കോർഡിംഗും നടത്തൽ തുടങ്ങിയവയും നിയമലംഘനങ്ങളിൽ ഉൾപ്പെടും.

Tags:    

Similar News