വാഹനം കൈമാറി ഉപയോഗിക്കുന്ന പ്രവാസികൾ ഈയൊരു പിശക് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

Update: 2023-09-03 05:02 GMT

പ്രവാസികൾ അതാത് രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കുന്നതിൽ എപ്പോഴും ശ്രദ്ധാലുക്കളായിരിക്കണം. കാരണം ചെറിയ അശ്രദ്ധ മൂലം തന്റേതല്ലാത്ത കാരണങ്ങൾക്ക് കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നേക്കാം. അത്തരത്തിൽ വാഹനം കൈമാറി ഓടിയ്ക്കുന്നതിനിടയിൽ പറ്റിയ പിശകിന് വലിയ വില കൊടുക്കേണ്ടി വന്ന മലയാളിയായ പ്രവാസിയുടെ വാർത്തയാണ് ഇപ്പോൾ സൗദിയിൽ നിന്ന് പുറത്തു വരുന്നത്.

കൈമാറി കിട്ടിയ വാഹനം അധികൃതർ പരിശോധനയ്ക്ക് വിധേയമാക്കിയതാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ ജോലി ചെയ്തിരുന്ന മലയാളിയായ പ്രവാസിയ്ക്ക് വിനയായത്. വാഹനത്തിൽ നിന്ന് സുരക്ഷാ വകുപ്പ് വേദന സംഹാര ഗുളികകൾ കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ രാജ്യത്ത് ഉപയോഗിക്കാൻ പാടില്ലാത്ത ഗണത്തിലുള്ള ഗുളികകളാണ് എന്ന് തിരിച്ചറിഞ്ഞതോടെ ഏഴ് മാസത്തെ തടവിനും ശേഷം നാടുകടത്താനുമായിരുന്നു. ഉത്തരവ്.

ഇതിന് മുൻപ് വാഹനം ഓടിച്ചിരുന്ന വ്യക്തി നിയമപ്രകാരം വാങ്ങിയ ഗുളികകളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. എങ്കിലും കൃത്യമായ തെളിവുകൾ ഹാജരാക്കാൻ കഴിയാതെ വന്നതോടെ പ്രവാസി കുരുക്കിൽപ്പെടുകയായിരുന്നു. ഇതിന് മുൻപ് വാഹനം ഓടിച്ചിരുന്നയാൾ ഡോക്ടറുടെ നിർദേശ പ്രകാരമാണ് ഗുളികകൾ വാങ്ങി കാറിൽ സൂക്ഷിച്ചത്. എന്നാൽ ഇയാൾ സൗദി വിട്ട് പുറത്തുപോയതിനാൽ കുറിപ്പടി കണ്ടെത്തി അധികൃതരുടെ മുന്നിൽ ഹാജരാക്കാൻ മലയാളിയായ പ്രവാസിയ്ക്ക് കഴിഞ്ഞില്ല. തുടർന്നാണ് കേസിൽ പ്രതിയായി ശിക്ഷ നേരിട്ടത്.

അതിനാൽ തന്നെ മറ്റുള്ളവരുടെ ഉപയോഗത്തിലിരുന്ന വാഹനങ്ങൾ കൈമാറി വരുമ്പോൾ അവയിൽ നിയമവിധേയമല്ലാത്ത എന്തെങ്കിലും വസ്തുക്കൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതേസമയം അധികൃതർ നടത്തിയ പരിശോധനയിൽ പ്രവാസിയുടെ നിരപരാധിത്വം തിരിച്ചറിഞ്ഞതായാണ് വിവരം. എന്നാൽ ശിക്ഷയിൽ ഇളവ് നൽകിയിട്ടില്ല. സാമൂഹിക പ്രവർത്തകരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

Tags:    

Similar News