കനത്ത മഴയിൽ കുതിർന്ന് ഒമാനിലെ റോഡുകൾ

Update: 2022-12-12 09:51 GMT


മസ്കത്ത് : ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പെയ്ത കനത്ത മഴയിൽ വെള്ളം കയറി. മസ്‌കറ്റ് ഗവര്‍ണറേറ്റ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് പെയ്തത്. തുടർച്ചായി പെയ്ത കനത്ത മഴയെത്തുടർന്ന് റോഡുകളിൽ കെട്ടി നിന്ന വെള്ളം മണിക്കൂറുകൾക്ക് ശേഷമാണ് ഇറങ്ങിയത്.

തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ, ദാഖിലിയ, തെക്കന്‍ ബാത്തിന, മസ്‌കറ്റില്‍ റൂവി അടക്കമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച മഴ പെയ്തു. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ത മഴയില്‍ റോഡുകളില്‍ വെള്ളം കയറി. ഇത് ഗതാഗത തടസ്സത്തിനും കാരണമായി. വാദികളും നിറഞ്ഞൊഴുകി. ഞായറാഴ്ച രാവിലെ 10 മുതല്‍ 40 മില്ലി മീറ്റര്‍ വരെ മഴയാണ് വിവിധ സ്ഥലങ്ങളില്‍ ലഭിച്ചത്. മസ്‌കറ്റ്, തെക്കന്‍ ശര്‍ഖിയ, തെക്കന്‍ ബാത്തിന എന്നിവിടങ്ങളിലും അല്‍ ഹജര്‍ പര്‍വ്വത നിരകളിലും തിങ്കളാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടിക്കാറ്റിനും ഇത് മൂലം കാഴ്ചാ പരിധി കുറയുന്നതിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Similar News