വിഐപി പരി​ഗണന: ദർശനെ ജയിൽ മാറ്റാൻ ഉത്തരവിട്ട്‌ മുഖ്യമന്ത്രി

Update: 2024-08-26 10:42 GMT

രേണുക സ്വാമി കൊലക്കേസ് പ്രതി ദർശനെ ജയിലിൽ നിന്ന് മാറ്റാൻ ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദർശനെയും സഹ തടവുകാരെയും വെവ്വേറെ ജയിലിലേക്ക് ഉടൻ മാറ്റാനാണ് ജയിൽവകുപ്പിനു നിർദേശം ലഭിച്ചിരിക്കുന്നത്. കൊലപാതകക്കേസ് പ്രതിയായ ദർശന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നതിന്റെ തെളിവുകൾ പുറത്തു വന്ന സാഹചര്യത്തിലാണ് നടപടി. ജയിലിലെ വിഐപി പരിഗണനയിൽ ആഭ്യന്തര വകുപ്പിനോട് മുഖ്യമന്ത്രി വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. നിലവിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ദർശനെ പാർപ്പിച്ചിരിക്കുന്നത്.

വിഐപി പരിഗണന ലഭിക്കുന്നതിന്റെ തെളിവുകൾ പുറത്തുവന്നതിന് പിന്നാലെ ജയിലർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജയിലിൽ ദർശന് ബെഡ് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വിൽസൺ ഗാർഡൻ നാഗ എന്ന കുപ്രസിദ്ധ ഗുണ്ടയാണ് ദർശന്റെ ജയിലിലെ സുഹൃത്ത്. പബ്ലിസിറ്റിക്കു വേണ്ടി ഇയാളുടെ ആളുകൾ എടുത്ത ഫോട്ടോയാണ് ഇപ്പോൾ പുറത്തുവന്നതും വിവാദമായതും.

വീഡിയോ കോൾ ചെയ്ത് സുഹൃത്തുക്കളുമായി സംസാരിക്കുന്നതും ജയിൽ വളപ്പിൽ കൂട്ട് പ്രതികൾക്കൊപ്പമിരുന്ന് ചായകുടിക്കുന്നതും പുക വലിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആരാധകനായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയായ ദർശൻ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. ജയിലിൽ വീട്ടിലെ ഭക്ഷണവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കണമെന്ന ദർശന്റെ ഹർജി ജയിൽ അധികൃതർ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ദർശന് വിവിഐപി പരിഗണന കിട്ടുന്ന ദൃശ്യങ്ങൾ പുറത്തായത്. ഫോട്ടോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ചിത്രം കാണുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും മറ്റ് സാധാരണ തടവുകാരെപ്പോലെ വേണം ദർശനെ പരിഗണിക്കേണ്ടതെന്നും രേണുകസ്വാമിയുടെ പിതാവ് കാശിനാഥ് എസ് ശിവനഗൗദ്രു പറഞ്ഞു. ചിത്രം കാണുമ്പോൾ അദ്ദേഹം ഒരു റിസോർട്ടിൽ ഇരിക്കുന്നതായി തോന്നുന്നുവെന്നും കാശിനാഥ് പ്രതികരിച്ചിരുന്നു.

Tags:    

Similar News