രജിനിയ്ക്ക് അമര്‍ഷം എന്ന തലക്കെട്ട് കണ്ട് ഭയന്നുപോയി,തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്; ഉദയനിധി സ്റ്റാലിന്‍

Update: 2024-09-21 06:08 GMT

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മുഖം തിരിച്ച് നടന്‍ രജനീകാന്തിന്റെ പ്രതികരണം ചര്‍ച്ചയാകുന്നു. കൂലി എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് വിജയവാഡയില്‍ നിന്ന് ചെന്നൈയില്‍ തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍വെച്ച് രജനീകാന്ത് മാധ്യമങ്ങളെ കണ്ടത്. ഉദയനിധിയുടെ ഉപമുഖ്യമന്ത്രി പദവിയെക്കുറിച്ചായിരുന്നു ചോദ്യം. എന്നാല്‍ താന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി. 'എന്നോട് രാഷ്ട്രീയ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് എത്രതവണ നിങ്ങളോട് പറഞ്ഞിട്ടുണ്ട്' എന്ന് അല്പം ക്ഷോഭിച്ചുകൊണ്ടായിരുന്നു രജനിയുടെ മറുപടി.

രജിനികാന്തിന്റെ പ്രതികരണത്തിന്റെ വീഡിയോ യൂട്യൂബ് ചാനലുകളില്‍ വ്യാപകമായി പ്രചരിച്ചു. എന്നാല്‍ ഉദയനിധി സ്റ്റാലിന്‍ ഉപമുഖ്യമന്ത്രിയാകുന്നതില്‍ രജിനിയ്ക്ക് അമര്‍ഷം എന്ന തരത്തില്‍ തമ്പ് നെയിലുകൾ എഴുതിയിരുന്നു. താന്‍ അത് കണ്ടപ്പോള്‍ ഭയന്നുപോയെന്ന് നിര്‍മാതാവും മുന്‍നടന്‍ കൂടിയായ ഉദയനിധി പറഞ്ഞു.

''ഒരു പൊതുചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് ഞാന്‍ ഫോണ്‍ തുറന്ന് നോക്കിയത്. ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നതില്‍ രജിനികാന്തിന് അമര്‍ഷം എന്ന തലക്കെട്ട് കണ്ടപ്പോള്‍ ഭയന്നുപോയി. ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എല്ലാം തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണ്. രജിനികാന്ത് ഒരു സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് വരികയായിരുന്നു. അതിനിടയിലാണ് ഈ ചോദ്യം ചോദിച്ചത്. രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ആഗ്രഹമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്''- ഉദയനിധി പറഞ്ഞു.

Tags:    

Similar News